ചെങ്ങന്നൂർ : കാലവർഷം ശക്തി പ്രാപിച്ചതോടെ ചെങ്ങന്നൂരിൽ മരങ്ങൾ കടപുഴകി വ്യാപക നാശനഷ്ടം ഉണ്ടായി. തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത്നാലാം വാർഡിൽ പുലിയന സി.ജി രാജൻ്റ വീടിൻ്റെ റൂഫിനു മേൽ കൂറ്റൻ തേക്കുമരം കടപുഴകി വീണ് മേൽക്കൂര പൂർണ്ണമായും തകർന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. ഈ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. വീട്ടമ്മ ഇന്ദിര രാജൻ മകളുടെ വീട്ടിലായിരുന്നു. ഗ്രാമ പഞ്ചായത്തിൻ്റെ 5-ാം വാർഡിലും മരം വീണ് വൈദ്യുതി ബന്ധം തകരാറിലായി. ലിടത്തുശേരി വാലേത്ത് പടി റോഡിൽ ആഞ്ഞിലിമരം വീണ് ഇടത്തറക്കിഴക്കേതിൽ സുനിലിൻ്റെ വീടിൻ്റെ മതിൽക്കെട്ടിനും ഗേറ്റിനും കേടുപാടുകൾ സംഭവിച്ചു. വൈദ്യുതി കമ്പികളുടെ മുകളിലാണ് മരം വീണത്.
കമ്പികൾ പൊട്ടി റോഡിൽ വീണ് വൈദ്യുതി ബന്ധവും തകരാറിലായി. കണ്ടത്തിൽ പടി – മാടവന റോഡിലും മരം വീണ് ഗതാഗതം തടസ്സപെട്ടു. പേരിശ്ശേരി- വന്മഴി റോഡിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന തെങ്ങ് കടപുഴകി വീണ് ഗതാഗത തടസ്സമുണ്ടായി. വൈദ്യുത കമ്പികൾക്ക് മുകളിലാണ് തെങ്ങ് കടപുഴകി വീണത്. കുളിക്കാം പാലം റയിൽവേ ക്രോസ്സിനു സമീപം വലിയ മരം വൈദ്യുതി ലൈനിൽ വീണ് വൈദ്യുതി തടസ്സപെട്ടു. കരിവേലിപ്പടി, അമ്പിത്തറ തുടങ്ങിയ സ്ഥലങ്ങളിൽ 11 കെ.വി ലൈനിലേക്ക് വീണ മരങ്ങൾ ഫയർഫോഴ്സിന്റെ സഹായത്തോടെ മുറിച്ചുമാറ്റി .





























