എഴുമറ്റുർ: കോവിഡ് മഹാമാരിയെ സംസ്ഥാനം ഒറ്റക്കെട്ടായി നേരിടുമ്പോൾ എഴുമറ്റുർ ഗ്രാമപഞ്ചായത്തിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥ ജനകീയ വിഷയമായി മാറുകയാണ്. മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും നേതൃത്വത്തിൽ കോവിഡ് പ്രതിരോധത്തിന് അഹോരാത്രം പണിയെടുക്കുമ്പോള്‍, ഇതൊന്നും തങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്നും തങ്ങള്‍ക്കിതിലൊന്നും ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയില്ലെന്നുമുള്ള നിലപാടിലാണ് എഴുമറ്റുർ ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥർ.
കൊറോണ വൈറസ് പടര്‍ന്നുപിടിച്ചതിനെ തുടര്‍ന്നുണ്ടായ പ്രത്യേക സാഹചര്യത്തില്‍ വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും സ്വന്തം നാട്ടിലേക്ക് മടങ്ങി വരുന്ന വ്യക്തികൾക്ക് ആവശ്യമായ സൌകര്യങ്ങള്‍ ഒരുക്കേണ്ടതും അവരെ സഹായിക്കേണ്ടതും ഗ്രാമപഞ്ചായത്തുകളുടെ കടമയും ചുമതലയുമാണ്. സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇക്കാര്യം വളരെ ഭംഗിയായി നിര്‍വഹിക്കുന്നുണ്ട്. എന്നാല്‍ ചുരുക്കം ചില ഗ്രാമ പഞ്ചായത്തുകള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം പാടെ അവഗണിച്ചുകൊണ്ട് നാട്ടിലെത്തുന്ന പ്രവാസികളെയും ഇതര സംസ്ഥാനത്തുനിന്നും എത്തുന്ന നാട്ടുകാരെയും ബുദ്ധിമുട്ടിക്കുകയാണ്. ഏതോ നികൃഷ്ട ജന്തുക്കള്‍ മുന്നില്‍ വന്ന രീതിയിലാണ് ഇവരുടെ പെരുമാറ്റം. നാട്ടിലെത്തുന്നവര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ കൊടുക്കുവാനും അവരെ സഹായിക്കുവാനും മുന്നോട്ടു വരേണ്ടവര്‍തന്നെ ഇവരെ ആട്ടിയോടിക്കുകയാണ്.
പറഞ്ഞു വരുന്നത് എഴുമറ്റൂര്‍ ഗ്രാമ പഞ്ചായത്ത് അധികൃതരുടെ നടപടിയെക്കുറിച്ചാണ്. പ്രാവാസികളുടെ കയ്യില്‍ നിന്നും മൃഷ്ടാന്നം വാങ്ങി പുട്ടടിച്ചിട്ടുള്ള ജനപ്രതിനിധികള്‍ക്കും ഇപ്പോള്‍ ഇവരെ അറിയില്ല. പ്രളയത്തില്‍ മുങ്ങിയ കേരളത്തെ കൈയയച്ചു സഹായിച്ച കേരളത്തിനു പുറത്തുള്ള മലയാളികളെയും ഇവര്‍ക്കറിയില്ല. എഴുമറ്റൂര്‍ ഗ്രാമ പഞ്ചായത്തിന്റെ ക്വാറന്റയിന്‍ കേന്ദ്രമായ വെണ്ണിക്കുളം ബഥനി അക്കാഡമിയില്‍ ഇതിന്റെ തെളിവുകള്‍ നല്‍കുവാന്‍ നിരവധിയാളുകളുണ്ട്. മരപ്പലക കൊണ്ടുണ്ടാക്കിയ ബഞ്ച് എന്നുപറയുന്ന ഉപകരണത്തില്‍ വേണമെങ്കില്‍ കിടക്കാം. അത് പറ്റില്ലെങ്കില്‍ തറയില്‍ കിടക്കാം. തണുത്തു വിറയ്ക്കുന്ന ഇഡ്ഡലി ഉള്‍പ്പെടെയുള്ള ആഹാരങ്ങള്‍ തോന്നുന്ന സമയത്ത് എത്തും. വേസ്റ്റ് കളയാന്‍ സ്ഥലമില്ല, രാവിലെയും നാലുമണിക്കും ചായ പോയിട്ട് ഒരുഗ്ലാസ് ചൂടുവെള്ളം പോലും കിട്ടില്ല. വീട്ടുകാര്‍ ആഹാരം കൊണ്ടുവന്നാല്‍ മുഖം കറുപ്പിക്കുന്ന ചുമതലക്കാരന്‍, സോപ്പോ സാനിട്ടൈസറോ പ്രത്യേകം നല്‍കില്ല. വൃത്തിഹീനമായ ടോയ് ലെറ്റുകള്‍…….ഇനിയും പരാതികള്‍ ഏറെയുണ്ട്. അവിടെ കഴിയുന്നവര്‍ തന്നെയാണ് ഇതൊക്കെ പറയുന്നത്.
അതിർത്തിയിൽ സേവനമനുഷ്ഠിക്കുന്ന സൈനികന് പോലും ഇവിടെനിന്നും ലഭിച്ചത് കയ്പ്പേറിയ അനുഭവം. ക്വാറന്റയിനില്‍ കഴിയാന്‍ എത്തിയ ഇദ്ദേഹത്തിന് ഒരു സഹായവും ചെയ്തുകൊടുക്കുവാന്‍ പഞ്ചായത്ത് തയ്യാറായില്ല. പത്തനംതിട്ട ജില്ലാ കളക്ടറേയും ഇദ്ദേഹം നേരില്‍ വിളിച്ചു പരാതി പറഞ്ഞിരുന്നു. പരാതി വിശദമായി മെയില്‍ ചെയ്‌താല്‍ പഞ്ചായത്ത് അധികൃതര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാമെന്ന് മേലുദ്യോഗസ്ഥന്‍ പറഞ്ഞെങ്കിലും അത് വേണ്ടെന്നുവെച്ചത് ആ പട്ടാളക്കാരന്റെ മാന്യതയാണ്. നിറതോക്കിനുമുന്നിലും പതറാതെ ക്ഷമയോടെ നില്‍ക്കുന്ന ഒരു പട്ടാളക്കാരന്റെ ആത്മവീര്യം എഴുമറ്റൂര്‍ പഞ്ചായത്ത് അധികൃതരുടെ മാനസിക പീഡനത്തിനുമുമ്പില്‍ തളര്‍ന്നു പോകുന്നതല്ല.
നാട്ടിലേക്ക് തിരിക്കുന്നതിനു മുമ്പ് ബന്ധപ്പെടുമ്പോള്‍ എവിടെ എത്തിയാല്‍ മതിയെന്നും പഞ്ചായത്ത് എല്ലാ സൌകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നുമാണ് അധികൃതര്‍ പറയുക. എന്നാല്‍ നാട്ടിലെത്തി ബന്ധപ്പെട്ടാല്‍ മാന്യമായ ഒരുമറുപടിപോലും ലഭിക്കില്ല. ക്വാറന്റയിനില്‍ കഴിയാന്‍ എത്തിയവരെ തലങ്ങും വിലങ്ങും ഓടിച്ചതിനുശേഷം കൈയൊഴിയും. കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ വീട്ടിലുള്ളതിനാല്‍ പഞ്ചായത്തിന്റെ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ താമസിക്കാന്‍ എത്തിയ മധ്യവയസ്കനെയും പഞ്ചായത്ത് പെരുവഴിയിലാക്കി. തലങ്ങും വിലങ്ങും നടന്ന അദ്ദേഹത്തെ ചില പാര്‍ട്ടി പ്രവര്‍ത്തകര്‍ മുന്‍കൈയെടുത്ത് റാന്നിക്ക് സമീപമുള്ള ബൌണ്ടറി എന്ന സ്ഥലത്ത് ക്വാറന്റയിനിലാക്കി.
കഴിഞ്ഞ 14 ന് നോയിഡയില്‍ നിന്നും തിരിച്ച് 16 ന് കേരളത്തിലെത്തിയ എഴുമറ്റൂര്‍ സ്വദേശിയായ വീട്ടമ്മക്കും മകനും നിരവധി പരാതികളാണ്. വെണ്ണിക്കുളത്തെ ബഥനി അക്കാഡമിയില്‍ ക്വാറന്റയിനില്‍ കഴിയുന്ന ഇവര്‍ മാനസികമായി തകര്‍ന്നുകഴിഞ്ഞു. ക്വാറന്റയിന്‍ കാലാവധി കഴിഞ്ഞിട്ടും പോകാന്‍ അനുവദിക്കുന്നില്ലെന്നും പഞ്ചായത്തിലെ ക്ലാര്‍ക്ക് ഉണ്ണി എന്നയാള്‍ മാനസികമായി പീഡിപ്പിക്കുന്നെന്നുമാണ് ഇവര്‍ ശബ്ദ സന്ദേശത്തില്‍ പത്തനംതിട്ട മീഡിയായെ അറിയിച്ചത്. താന്‍ ആത്മഹത്യ ചെയ്യുമെന്നും ഇവര്‍ പറയുന്നു. ഇത്ര ഗുരുതരമായ സ്ഥിതിവിശേഷം എഴുമറ്റൂര്‍ പഞ്ചായത്തില്‍ ഉണ്ടായിട്ടും ഭരണ – പ്രതിപക്ഷ അംഗങ്ങള്‍ ഇക്കാര്യത്തില്‍ ഇടപെടുന്നില്ല എന്നതാണ് വിചിത്രം. ജില്ല കളക്ടറും ആരോഗ്യ പ്രവര്‍ത്തകരും ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെട്ടാല്‍ ഒരുപക്ഷെ ആ സ്ത്രീയുടെ ജീവന്‍ രക്ഷിക്കുവാന്‍ കഴിഞ്ഞേക്കും.
എഴുമറ്റൂര്‍ ഗ്രാമ പഞ്ചായത്തിന്റെ നടപടികളില്‍ ജനങ്ങള്‍ ഒന്നടങ്കം പ്രതിഷേധത്തിലാണ്. ക്വാറന്റയിന്‍ കേന്ദ്രത്തില്‍ കഴിയാനെത്തുന്നവര്‍ റോഡില്‍ക്കൂടി തലങ്ങും വിലങ്ങും നടക്കുന്നത് നേരിട്ട് കണ്ടുകൊണ്ടിരിക്കുന്ന ഇവര്‍ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ശക്തമായ സമരവുമായി മുന്നോട്ട് പോകുവാനുള്ള തയ്യാറെടുപ്പിലാണ്.