ഖൊരഖ്പുർ : സ്കൂൾ വിദ്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ പിടിയിലായ 19കാരനായ ഐഐടി വിദ്യാർഥിയുടേത് ആരെയും അമ്പരപ്പിക്കുന്ന കൃറ്റകൃത്യങ്ങൾ. പ്രതി വ്യാജ കോളർ ഐഡികളും വോയിസ് ചേഞ്ചർ ആപ്പുകളും ഉപയോഗിച്ചതായും 33 വ്യാജ നമ്പറുകൾ കൈവശം വെച്ചിരുന്നതായും പോലീസ് പറയുന്നു.
ബിഹാറിലെ പട്നയിൽ നിന്നാണ് ഖരഗ്പുർ ഐഐടിയിലെ വിദ്യാർഥിയായ മഹാവീർ എന്ന 19 വയസ്സുകാരനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തത്. വടക്കൻ ഡൽഹിയിലെ പ്രമുഖ സ്കൂളിലെ അമ്പതോളം വിദ്യാർഥിനികളുടേയും വനിത അധ്യാപകരുടേയും ചിത്രങ്ങൾ മോർഫ് ചെയ്തു പ്രചരിപ്പിച്ചുവെന്നതാണ് കേസ്.
പെൺകുട്ടികളെ പ്രതി വാട്ട്സാപ്പിലൂടെയാണ് ബന്ധപ്പെട്ടിരുന്നത്. ഇതിനായി വ്യാജ കോളർ ഐഡികളും വോയിസ് ചേഞ്ചർ ആപ്പുകളും ഉപയോഗിച്ചിരുന്നു. വിദ്യാർഥികളുടെ പ്രൊഫൈൽ ചിത്രങ്ങളുൾപ്പെടെ പകർത്തി വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകളുണ്ടാക്കിയതായി പോലീസ് പറഞ്ഞു.
സംഭവത്തിൽ കുട്ടികൾ സ്കൂൾ മാനേജ്മെന്റിന് പരാതി നൽകിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചതിനു പുറമേ ഓൺലൈൻ ക്ലാസ്സിനായി തയ്യാറാക്കിയ വാട്സാപ്പ് ഗ്രൂപ്പിലും പ്രതി പ്രവേശിച്ചുവെന്ന് പോലീസിന് ലഭിച്ച പരാതിയിൽ പറയുന്നു.
33 വ്യാജ നമ്പറുകളാണ് പ്രതി ഉപയോഗിച്ചിരുന്നത്. അഞ്ച് ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ഉണ്ടാക്കി ഉപയോഗിച്ചു. ഫേക്ക് കോളർ ഐഡി ഉപയോഗിച്ച് നൂറുകണക്കിന് കോളുകൾ വിളിച്ചതായും പോലീസ് പറഞ്ഞു. വിദ്യാർഥിനികളേയും അധ്യാപകരേയും മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നുവെന്നും പരാതിയിൽ പറയുന്നു. ഐപിസി 354-ഡി, പോക്സോ, ഐടി ആക്ട് എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരേ കേസെടുത്തിരിക്കുന്നത്.