കോഴിക്കോട് : കേടുപാടുകൾ തീർക്കാതെ കോഴിക്കോട് കെ എസ് ആർ ടി സി സമുച്ചയം ഏറ്റെടുക്കില്ലെന്ന് അലിഫ് ബിൽഡേഴ്‌സ്. കെട്ടിടത്തിന്റെ തകരാറുകൾ കെ ടി ഡി എഫ് സി മറച്ചുവെച്ചു വെന്നും കെട്ടിടത്തിന്റെ പൂർണ്ണരൂപം കിട്ടിയ ശേഷം തുടർ നടപടികളെന്നും അലിഫ് ബിൽഡേഴ്‌സ് എം ഡി കെ വി മൊയ്‌ദീൻ കോയ പ്രതികരിച്ചു.
കോഴിക്കോട് കെ എസ് ആർ ടി സി സമുച്ചയം 76 കോടി രൂപ ചെലവാക്കിയാണ് നിർമ്മിച്ചത്. 2015 ലാണ് നിർമാണം പൂർത്തിയാക്കിയത്. 30 കോടി രൂപയെങ്കിലും ചെലവാക്കി കെട്ടിടം പുനർനിർമിച്ചില്ലെങ്കിൽ കെട്ടിടം അപകടാവസ്ഥയിലാകുമെന്നാണ് ഇപ്പോൾ ഐ ഐ ടി യുടെ റിപ്പോർട്ടിൽ പറയുന്നത്.
കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് കെഎസ്ആർടിസി വാണിജ്യ സമുച്ചയം അലിഫ് ബിൽഡേഴ്സിന് നടത്തിപ്പിനായി വിട്ടുനൽകിയത്. ഈ കെട്ടിടത്തിന് ബലക്ഷയമുണ്ടെന്നും കെട്ടിടം അപകട ഭീഷണി നേരിടുന്നുണ്ടെന്നുമാണ് മദ്രാസ് ഐ ഐടി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്.
എന്നാൽ നിർമ്മിച്ചിരിക്കുന്ന രീതിയിൽ കെട്ടിടം ഉപയോഗിക്കാൻ സാധ്യമല്ലെന്നും കെട്ടിടം നവീകരിക്കണമെന്നും ഉദ്ഘാടന സമയത്ത് മന്ത്രി അടക്കമുള്ളവർ പറഞ്ഞിരുന്നു. പക്ഷെ കെട്ടിടത്തിന് ബലക്ഷയം ഉള്ളതായി ആരും അന്ന് പറഞ്ഞിരുന്നില്ല. തുടർന്നാണ് ഇപ്പോൾ സമുച്ചയം അപകട ഭീഷണയിലാണെന്ന റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്.