കൊച്ചി : കെ.സുധാകരൻ തന്റെയടുത്ത് വന്നത് ചികിത്സയ്ക്കാണെന്ന് മോൻസൺ മാവുങ്കൽ. സുധാകരൻ തന്റെ വീട്ടിൽ താമസിച്ചിട്ടില്ല. ആറ് ദിവസം വീട്ടിൽ വന്ന് പോവുകയായിരുന്നുവെന്നും മോൻസൺ പറഞ്ഞു. ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിനിടെയാണ് മോൻസൺ ഇക്കാര്യം വ്യക്തമാക്കിയത്. മോൻസന്റെ അടുത്തുപോയത് ചികിത്സയ്ക്കാണെന്ന് നേരത്തെ കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരനും പറഞ്ഞിരുന്നു.
മോൻസൺ മാവുങ്കലിന്റെ രണ്ട് കേസുകളിൽ ക്രൈം ബ്രാഞ്ചിൻറെ വിശദമായ ചോദ്യം ചെയ്യൽ പൂർത്തിയായി. തിരുവനന്തപുരത്തുള്ള കേസുകളിലാണ് ഇനി ചോദ്യം ചെയ്യൽ ബാക്കിയുള്ളത്. അതിനിടെ പത്ത് കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ മോൻസൺ മാവുങ്കലിന്റെ ജാമ്യഹർജിയിൽ എറണാകുളം എസിജെഎം കോടതി ഇന്ന് വിധി പറയും.
അതിനിടെ എച്ച്എസ്ബിസി ബാങ്കിന്റെ പേരിലുള്ള ഒരു വ്യാജരേഖ കൂടി കലൂരിലെ വീട്ടിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ അക്കൗണ്ട് വിവരങ്ങളടക്കം മറയ്ക്കപ്പെട്ടതായാണ് കണ്ടെത്തിയത്. എച്ച്എസ്ബിസി ബാങ്കിന്റെ പേരിൽ 2,62000 കോടി രൂപ കലിംഗ കല്ല്യാൺ ഫൗണ്ടേഷന്റെ അക്കൗണ്ടിലെത്തിയതായുള്ള രേഖ ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട് കൃത്യമായ വിവരങ്ങൾ ഇതുവരെ മോൻസൺ മാവുങ്കൽ നൽകിയിട്ടില്ല. ഇത് തനിക്ക് ആരോ നൽകിയതെന്ന് മാത്രമാണ് മോൻസൺ ഇതുവരെ പറഞ്ഞത്. ഇതിൽ കൂടുതൽ സ്ഥിരീകരണം ലഭിക്കാൻ മോൻസൺ മാവുങ്കലിന്റെ ലാപ്ടോപ്പും ഐപാഡും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാനാണ് ക്രൈം ബ്രാഞ്ച് തീരുമാനം.