തിരുവല്ല : പമ്പയാറിനോട് ചേർന്ന് കടന്നു പോകുന്ന റോഡിന്‍റെ തീരം ഇടിയുന്നത് കാരണം വീട് ആറെടുക്കുമെന്ന ഭീതിയിൽ ആറംഗ കുടുംബം. നെടുമ്പ്രം പതിമൂന്നാം വാർഡിൽ മുളമൂട്ടിൽ പടി-പമ്പ ബോട്ട് റേസ് ഫിനിഷിങ് പോയിൻറ് റോഡിൽ നദിയുടെ സംരക്ഷണഭിത്തി തകർന്ന് തീരം ഇടിയുന്നതാണ് തുണ്ടിയിൽ വീട്ടിൽ ഇട്ടി കുര്യനും സഹോദരനും വികലാംഗനുമായ സണ്ണി കുര്യനും ഉൾപ്പെടുന്ന കുടുംബത്തിന് ഭീഷണി ഉയർത്തുന്നത്. തീരം മൂന്നടിയോളം കൂടി ഇടിഞ്ഞാൽ വീടിൻറെ കിടപ്പുമുറിയും അടുക്കളയും നദിയിലേക്ക് പതിക്കുന്ന അവസ്ഥയാണ്.
ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ വീട്ടിലേക്ക് വരികയായിരുന്ന ഇട്ടിയുടെ മകൻ എബ്രഹാം റോഡ് ഇടിഞ്ഞതിനെ തുടർന്ന് ആറ്റിൽ വീണിരുന്നു. ഇതേതുടർന്ന് നെടുമ്പ്രം വിന്നേഴ്സ് ക്ലബ്ബിറെ അംഗങ്ങൾ ചേർന്ന് ഇടിഞ്ഞുവീണ നടവഴി ഉൾപ്പെടുന്ന ഭാഗം ബലപ്പെടുത്തുന്ന പണികൾ ആരംഭിച്ചിട്ടുണ്ട്. ബോട്ടുകളുടെയും വള്ളങ്ങളുടെയും ചരക്ക് നീക്കത്തിനായി എട്ടടി വീതിയിൽ പതിറ്റാണ്ടുകൾക്ക് മുമ്പ് നിർമിച്ച റോഡാണ് സംരക്ഷണഭിത്തി തകർന്നതുമൂലം ഇടിഞ്ഞു വീഴുന്നത്. സംരക്ഷണ ഭിത്തിയുടെ തകർന്ന ഭാഗം പുനർ നിർമിക്കാൻ അധികൃതർ അടിയന്തിരമായി ഇടപെടണമെന്നതാണ് പ്രദേശവാസികളുടെ ആവശ്യം. മുളമൂട്ടിൽ പടി-പമ്പ ബോട്ട് റേസ് ഫിനിഷിങ് പോയിന്‍റ് റോഡിന്‍റെ ഇടിഞ്ഞുവീണ ഭാഗം വിന്നേഴ്സ് ക്ലബ് അംഗങ്ങൾ ചേർന്ന് ബലപ്പെടുത്തുന്നു.





























