ഡൽഹി : ആവശ്യങ്ങൾ നേടിയെടുക്കാൻ രാജ്യതലസ്ഥാനം വളയുമെന്ന് പ്രഖ്യാപിച്ച് കർഷക സംഘടനകൾ പഞ്ചാബിൽ നിന്നാരംഭിച്ച ഡൽഹി ചലോ മാർച്ച് ഹരിയാണ അതിർത്തിയിൽ ഇന്ന് പുനഃരാരംഭിക്കും. കേന്ദ്രസർക്കാരുമായി സമവായ ചർച്ചകൾ നടക്കുന്നതിനാൽ തൽക്കാലത്തേക്ക് നിർത്തിവെച്ച മാർച്ച് വീണ്ടും ആരംഭിക്കുകയാണെന്ന് കർഷക നേതാക്കൾ അറിയിച്ചു. ചർച്ചകളിൽ അനുകൂല തീരുമാനം ഇല്ലാത്തതിനാലാണ് നീക്കം.
പഞ്ചാബ് ഹരിയാണ അതിർത്തികളിൽനിന്ന് ബുധനാഴ്ച രാവിലെ 11-ന് മാർച്ച് തുടങ്ങാനാണ് കർഷകരുടെ പദ്ധതി. മാർച്ചിനെ തടുക്കാൻ കടുത്ത പ്രതിരോധം ഒരുക്കി ഹരിയാണയുടെ അതിർത്തിയിൽ പോലീസും കേന്ദ്രസേനകളും കാവലിനുണ്ട്. പല തലത്തിലുള്ള ബാരിക്കേഡുകളും കോൺക്രീറ്റ് മതിലുകളും ഹരിയാണ പോലീസ് സ്ഥാപിച്ചിട്ടുണ്ട്. വീണ്ടും സമരം തുടങ്ങുമെന്ന പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അധികൃതർ അതീവ ജാഗ്രതയിലാണ്. അതിർത്തി പ്രദേശത്ത് ഇൻറർനെറ്റ് സേവനങ്ങള്‍ നിരോധിച്ചിരിക്കുകയാണ്.