മലപ്പുറം : ആർആർആർഎഫ് ക്യാമ്പിലെ പോലീസുകാരന്റെ തിരോധാനത്തിൽ ആരോപണവുമായി പിതാവ്. മേലുദ്യോഗസ്ഥർ പീഡിപ്പിച്ചിരുന്നെന്ന് സിപിഒ ബിജോയുടെ പിതാവ് പറയുന്നു. ആറുവർഷം തിരുവനന്തപുരത്ത് ജോലി ചെയ്ത സമയത്തും ബിജോയ് പീഡനം നേരിട്ടിരുന്നെന്ന് പിതാവ് പ്രതികരിച്ചു. ബുദ്ധിമുട്ടിയാണ് ജോലി ചെയ്യുന്നതെന്ന് ഫോൺ വിളിക്കുമ്പോൾ പറയാറുണ്ടായിരുന്നെന്നും മേൽ ഉദ്യോഗസ്ഥർ മകനെ തരംതാഴ്ത്തിയെന്നും പിതാവ് പറഞ്ഞു. ബിജോയെ എത്രയും പെട്ടെന്ന് കണ്ടുപിടിച്ചു നൽകണമെന്നും പിതാവ് ആവശ്യപ്പെട്ടു. ഫോണിന്റെ ലൊക്കേഷൻ കണ്ടുപിടിക്കാൻ പോലീസിന് ഇതുവരെ ആയിട്ടില്ല.
തിരുവനന്തപുരം ക്ലിഫ് ഹൗസിലുൾപ്പെടെ ജോലി ചെയ്തിരുന്ന ബിജോയെ മലപ്പുറം ആർആർആർഎഫ് ക്യാമ്പിലേക്ക് ട്രാൻസ്ഫർ ആയിപോകുമ്പോഴും വലിയ മാനസിക സമ്മർദം നേരിട്ടിരുന്നു. കഴിഞ്ഞദിവസം ഇദ്ദേഹത്തെ കോഴിക്കോട്ടേക്ക് ട്രാൻസ്ഫർ ചെയ്തിരുന്നു. എന്നാൽ ബിജോയ് കോഴിക്കോട് റിപ്പോർട്ട് ചെയ്തില്ല. പിന്നാലെയാണ് ആർആർആർഎഫ് നൽകിയ പരാതിയിൽ കൽപകഞ്ചേരി പോലീസ് കേസെടുത്തത്. ടവർ ലോക്കേഷൻ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് പോലീസ് അറിയിച്ചു.