കൊല്ലം : ഭർതൃ വീട്ടിലെ മകളുടെ ദുരൂഹ മരണത്തിന് ഉത്തരം തേടി കൊല്ലം കുടവട്ടൂരിൽ പോലീസ് സ്റ്റേഷനുകൾ കയറിയിറങ്ങി ഒരച്ഛനും അമ്മയും. മരണം നടന്ന് ഒരു വർഷം പിന്നിട്ടിട്ടും പോലീസ് അന്വേഷണം ഒച്ചിനേക്കാൾ പതിയെ ഇഴഞ്ഞു നീങ്ങുകയാണ്. ഒരു വർഷമായി ആ അമ്മയുടെ കണ്ണീർ തോർന്നിട്ടില്ല. 2020 സെപ്റ്റംബർ 13 നാണ് വെളിയം കുടവട്ടൂര്‍ സ്വദേശി ശരത്ചന്ദ്രനാചാരിയുടെയും ഭാര്യ സുശീലാ ഭായിയുടെയും മകൾ സരിത ചന്ദ്രനെ കഴക്കൂട്ടത്തെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മൃതദേഹം കാണപ്പെട്ട രീതിയും സരിതയുടെ ഭർത്താവ് മുകേഷിന്റെ പെരുമാറ്റവും എല്ലാം സംശയാസ്പദമായിരുന്നെന്ന് ഈ മാതാപിതാക്കൾ പറയുന്നു. ട്രഷറി ജീവനക്കാരിയായിരുന്ന സരിതയും മുകേഷും തമ്മിലുള്ള വിവാഹം 2012 ലായിരുന്നു. മദ്യപിച്ച ശേഷം മകളെ മുകേഷ് നിരന്തരം മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് മാതാപിതാക്കൾ പറയുന്നു. നിരന്തര വഴക്കിനെത്തുടര്‍ന്ന് സരിത നാലുവയസുകാരി മകളേയും കൂട്ടി മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസം.
മരണത്തിന് രണ്ടുമാസം മുമ്പ് മുകേഷ് വീട്ടിലെത്തി നിര്‍ബന്ധിച്ചു കഴക്കൂട്ടത്തെ വാടക വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. മുപ്പത് പവന്‍ സ്വര്‍ണ്ണവും രണ്ടുലക്ഷം രൂപയും സ്ത്രീധനം നല്‍കിയതിന് പുറമേ വിവിധയാവശ്യങ്ങള്‍ക്കായി പലതവണ പിന്നെയും മുകേഷ് പണം വാങ്ങിയിരുന്നെന്നും ഇവര്‍ പറയുന്നു. ഡിജിപിക്ക് വരെ പരാതി നൽകിയിട്ടും പോലീസ് ഫലപ്രദമായ അന്വേഷണം നടത്താത്ത സാഹചര്യത്തിൽ ഇനി എന്തു ചെയ്യണമെന്നറിയാതെ നിസഹായരായി നിൽക്കുകയാണ് ഈ മാതാപിതാക്കൾ. മുകേഷിന്റെ ബന്ധുവായ പോലീസുദ്യോഗസ്ഥനാണ് കേസ് അട്ടിമറിക്കുന്നതെന്നും ആരോപണമുണ്ട്.