ന്യൂഡൽഹി : ഇന്ത്യയിൽ ഫീച്ചർഫോൺ വിപണിയ്ക്ക് കനത്ത നഷ്ടം. ഈ വർഷം മൂന്നാം പാദത്തിൽ 21 ശതമാനം ഇടിവാണ് വിപണിയിലുണ്ടായത്. ഉപഭോക്താക്കൾ സ്മാർട്ഫോണുകളിലേക്ക് മാറുന്നത് തുടരുന്നതാണ് ഈ ഇടിവിന് കാണം. ഐടെൽ, ലാവ, സാംസങ് തുടങ്ങിയ കമ്പനികളാണ് ഫീച്ചർ ഫോൺ വിപണിയിൽ മുന്നിലുള്ള മൂന്ന് കമ്പനികൾ. നോക്കിയയും കാർബണും ആദ്യ അഞ്ച് ഫീച്ചർ ഫോൺ കമ്പനികളിൽ ഉൾപ്പെടുന്നു. ഇന്ത്യയിലെ ഫീച്ചർഫോൺ വിപണിയുടെ ഭാവി അനിശ്ചിതത്വത്തിലണെന്ന് സൈബർ മീഡിയയ റിസർച്ചിലെ ഇൻഡസ്ട്രി ഇന്റലിജൻസ് ഗ്രൂപ്പ് മേധാവി പ്രഭു റാം പറഞ്ഞു. ലോക്ക്ഡൗണും കോവിഡ് മഹാമാരിയും ഈ അവസ്ഥയ്ക്ക് ആക്കം കൂട്ടിയെന്നും അദ്ദേഹം പറയുന്നു.
ഇന്ത്യയുടെ ഡിജിറ്റൽ പരിവർത്തനവും ഡിജിറ്റൽ സമ്പദ്വ്യവസ്ഥയും സ്മാർട്ട്ഫോണുകളിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നതിന് ഉപഭോക്താക്കൾക്ക് ആവശ്യമായ പ്രചോദനം നൽകുന്നുണ്ടെന്ന് റാം പറഞ്ഞു. താഴേക്കിടയിലുള്ള ഉപഭോക്താക്കൾ വിലകുറഞ്ഞ സ്മാർട്ഫോണുകൾ തേടുകയാണ്. കുറഞ്ഞ വിലയിൽ ഡാറ്റയും കൂടി നൽകുന്ന പാക്കേജുകൾ നൽകുന്ന സ്മാർട്ഫോൺ ബ്രാൻഡുകൾക്കേ ഈ മത്സരത്തിൽ പിടിച്ചുനിൽക്കാനാവൂ എന്നും പ്രഭു റാം പറഞ്ഞു.





























