പന്തളം : പന്തളം മഹാദേവക്ഷേത്രത്തിലെ ഉത്സവം ഡിസംബർ 18 മുതൽ 27 വരെ നടക്കും. 18-ന് രാത്രി 7.30-ന് തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിയുടെയും മേൽശാന്തി ശംഭു നമ്പൂതിരിയുടെയും കാർമികത്വത്തിൽ കൊടിയേറ്റ് നടക്കും. തുടർന്ന് എട്ടിന് നടക്കുന്ന വിദ്യാഭ്യാസ അവാർഡ് വിതരണം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. 10-ന് കഥകളി. തുടർന്ന് എല്ലാ ദിവസവും ശിവപുരാണപാരായണം, സോപാനസംഗീതം, ശ്രീബലി എഴുന്നള്ളിപ്പ്, കാഴ്ചശ്രീബലി എഴുന്നള്ളിപ്പ് എന്നിവയുണ്ടാകും. ഏഴ്, എട്ട്, ഒൻപത് ദിവസങ്ങളിൽ ഓട്ടൻതുള്ളൽ, വേലകളി എന്നിവയും അൻപൊലി, ഉത്സവബലി എന്നിവയും ആചാരവിധിപ്രകാരം നടക്കും.
ഡിസംബർ 19-ന് രാത്രി 9.30-ന് നാടകം, 20-ന് രാത്രി 9.30-ന് നാടകം, 21-ന് 9.30-ന് ഗാനമേള, 22-ന് വൈകിട്ട് അഞ്ചിന് സോപാനസംഗീതാർച്ചന, 9.30-ന് നാടൻപാട്ട്, 23-ന് രാത്രി 9.30-ന് വീരനാട്യം, 10-ന് മാനസജപലഹരി, 24-ന് രാത്രി ഏഴിന് മഹാദേവ കലാക്ഷേത്രയിലെ കുട്ടികളുടെ ചെണ്ട അരങ്ങേറ്റം, 11-ന് മുളമ്പുഴ മഞ്ജിമ കലാക്ഷേത്ര അവതരിപ്പിക്കുന്ന ഭരതനാട്യ അരങ്ങേറ്റവും നൃത്തവും. 25-ന് രാത്രി 11-ന് കണ്ണൂർ രമേശ് പണിക്കരും സംഘവും അവതരിപ്പിക്കുന്ന അനുഷ്ഠാനത്തെയ്യം, 26-ന് വൈകിട്ട് ഏഴിന് 60-ൽപ്പരം വാദ്യകലാകാരന്മാർ പങ്കെടുക്കുന്ന പഞ്ചാരിമേളത്തോടുകൂടിയ പൂരക്കാഴ്ചയും കുടമാറ്റവും, 27-ന് രാത്രി 8.30-ന് നൂപുര നൃത്തവിദ്യാലയം അവതരിപ്പിക്കുന്ന നൃത്ത അരങ്ങേറ്റം, 10-ന് സംഗീതസമന്വയം എന്നിവയാണ് പ്രധാന പരിപാടികൾ. 27-ന് ആറാട്ടുദിവസം 6.30-ന് കടയ്ക്കാട് വടക്ക് ആറാട്ട് കൊട്ടാരത്തിൽനിന്ന് തുടങ്ങുന്ന ഘോഷയാത്രയ്ക്ക് വഴികളിൽ പ്രാദേശികസഭകളുടെ നേതൃത്വത്തിൽ സ്വീകരണം നൽകുമെന്ന് മഹാദേവ ഹിന്ദുസേവാസമിതി പ്രസിഡന്റ് എം.ജി.ബിജുകുമാർ, സെക്രട്ടറി ജെ.കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് വിജയകുമാർ മഞ്ചാടി എന്നിവർ പറഞ്ഞു.