കൊച്ചി : സിനിമ പ്രദർശനം പുനരാരംഭിക്കുന്നതിൽ ധാരണയായി. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാമെന്ന് ഉറപ്പ് ലഭിച്ചെന്ന് സിനിമാ സംഘടന പ്രതിനിധികൾ വ്യക്തമാക്കി. വൈകുന്നേരം കൊച്ചിയിൽ തിയറ്റർ തുറക്കുന്നത് സംബന്ധിച്ച് ഫിലിം ചേംബർ പ്രഖ്യാപനം നടത്തും. ലോക്ക് ഡൗണിനും മുമ്പ് മാർച്ച് 10ന് അടച്ചിട്ട സംസ്ഥാനത്തെ തീയേറ്ററുകളിൽ പ്രദർശനം പുനരാരംഭിക്കാൻ വഴിയൊരുങ്ങി.
ജനുവരി 5 ന് തിയേറ്റർ തുറക്കാൻ സർക്കാർ അനുമതി നൽകിയെങ്കിലും ഇളവുകളുടെ കാര്യത്തിൽ തീരുമാനമാകാതെ പ്രദർശനം തുടങ്ങില്ലെന്ന നിലപാടിലായിരുന്നു സിനിമാ സംഘടനകൾ. ഇന്ന് നടത്തിയ ചർച്ചയിൽ
ആവശ്യങ്ങളോട് മുഖ്യമന്ത്രി അനുകൂല നിലപാടാണ് എടുത്തത്. തിയറ്റർ അടഞ്ഞുകിടന്ന സമയത്തെ വൈദ്യുതി ഫിക്‌സഡ് ചാർജിനൊപ്പം വിനോദ നികുതിയിൽ ഇളവ് അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും സംഘടനാ പ്രതിനിധികൾ പറഞ്ഞു.
50 ശതമാനം കാണികളുമായി പ്രദർശനം നടത്തുമ്പോൾ വരുമാനം നക്ഷ്ടം ഉണ്ടാകും. സെക്കന്റ് ഷോ നഷ്ടമാകുന്നത് ഒഴിവാക്കാൻ രാവിലെ 9 മുതൽ രാത്രി 9 വരെ മാത്രം പ്രവർത്തനമെന്ന തീരുമാനം പുനപരിശോധിക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ കൊച്ചിയിൽ പുരോഗമിക്കുന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ യോഗം റിലീസിന് തയ്യാറായിരിക്കുന്ന ചിത്രങ്ങളുടെ മുൻഗണന ലിസ്റ്റ് തയാറാക്കും. മറ്റന്നാൾ റിലീസ് നിശ്ചയിചിരിക്കുന്ന വിജയ്യുടെ തമിഴ് ചിത്രം മാസ്റ്റേഴ്‌സ് ആകും തിയറ്ററുകൾ വീണ്ടും തുറക്കുമ്പോൾ പ്രദർശിപ്പിക്കുന്ന ആദ്യ ചിത്രം.