കൊച്ചി : ഇറച്ചി മുറിക്കുന്ന യന്ത്രം വഴി സ്വർണക്കടത്ത് നടത്തിയ കേസിൽ കസ്റ്റംസിന്റെ കൂടുതൽ വെളിപ്പെടുത്തൽ. നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസില്‍ സിനിമാ നിര്‍മ്മാതാവും തൃക്കാക്കര നഗരസഭ വൈസ് ചെയര്‍മാന്റെ മകനും ഒളിവിലെന്ന് കസ്റ്റംസ്. സിനിമാ നിര്‍മ്മാതാവ് സിറാജുദ്ദിന്റെയും നഗരസഭ വൈസ് ചെയര്‍മാന്‍ കെ.കെ ഇബ്രാഹിംകുട്ടിയുടെ മകന്‍ ഷാബിന്റെയും പാസ്‌പോര്‍ട്ട് കണ്ടുകെട്ടി. വിദേശത്തേക്ക് കടന്ന സിറാജുദ്ദീനെ തിരികെ നാട്ടിലെത്തിക്കാന്‍ കസ്റ്റംസ് നീക്കം തുടങ്ങി. കേസിൽ ഉൾപ്പെടുന്ന തൃക്കാക്കര നഗരസഭാ വൈസ് ചെയർമാന്റെ മകൻ ഷാബിൻ നഗരസഭയിലെ കരാറുകാരൻ ആണ്. ഇതുവഴി കിട്ടിയ പണം വിദേശത്ത് നിന്നും സ്വർണം വാങ്ങുന്നതിന് ഉപയോഗിച്ചു എന്നാണ് കണ്ടെത്താൻ കഴിഞ്ഞത്.
മാത്രമല്ല സ്വര്‍ണം എത്തുന്നതിന് രണ്ടാഴ്ച മുമ്പാണ് സിറാജുദ്ദീന്‍ ഗള്‍ഫിലേക്ക് പോയിട്ടുള്ളത്. സിറാജുദ്ദീന്‍ ആണ് സ്വര്‍ണം അയച്ചതെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. വാങ്ക്, ചാര്‍മിനാര്‍ സിനിമകളുടെ നിര്‍മാതാവാണ് സിറാജുദ്ദീന്‍. ഗള്‍ഫിലേക്ക് കടന്ന സിറാജുദ്ദീനെതിരെ വാറണ്ട് പുറപ്പെടുവിക്കാനും വിദേശമന്ത്രാലയത്തെ സമീപിക്കാനുമാണ് കസ്റ്റംസിന്റെ തീരുമാനം. തൃക്കാക്കര നഗരസഭ വൈസ് ചെയര്‍മാനും മുസ്ലിം ലീഗ് നേതാവുമായ ഷാബിന്റ് പിതാവ് നഗരസഭ വൈസ് ചെയര്‍മാന്‍ ആയതോടെ, ആക്ഷേപം ഉയരാനിടയുള്ളത് കണക്കിലെടുത്ത് ഈ ജോലി ഉപേക്ഷിച്ചു. പിന്നീട് ഹോട്ടല്‍ വ്യവസായത്തിലേക്ക് തിരിഞ്ഞു. ഇതിനിടെ ഷാബിനും സിറാജുദ്ദീനും ചേര്‍ന്ന് ബിസിനസ് സ്ഥാപനവും നടത്തിയിരുന്നു.
സിറാജുദ്ദീനും ഷാബിനും ചേര്‍ന്ന് മുന്‍പും വിമാനത്താവളം വഴി സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണ് കസ്റ്റംസ് നല്‍കുന്ന വിവരം. വിവിധ യന്ത്രഭാഗങ്ങള്‍ നാട്ടിലേക്കു കൊണ്ടുവരുന്നുവെന്ന പേരിലായിരുന്നു സ്വര്‍ണക്കടത്ത്. കഴിഞ്ഞ ശനിയാഴ്ച രാത്രി ഇറച്ചിവെട്ടു യന്ത്രത്തിന്റെ ഉള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു രണ്ടേകാല്‍ കിലോ വരുന്ന സ്വര്‍ണക്കട്ടികള്‍ കടത്താന്‍ ശ്രമിച്ചത്. ദുബായില്‍നിന്ന് നെടുമ്പാശേരിയില്‍ എത്തിയ കാര്‍ഗോ വിമാനത്തിലായിരുന്നു സ്വര്‍ണം എത്തിയത്. പാര്‍സല്‍ ഏറ്റുവാങ്ങാന്‍ എത്തിയ വാഹന ഡ്രൈവര്‍ നകുലിനെ കസ്റ്റംസ് ചോദ്യം ചെയ്തതില്‍ നിന്നാണു മറ്റുള്ളവരിലേക്ക് അന്വേഷണം എത്തിയത്. സ്വര്‍ണം നെടുമ്പാശ്ശേരിയില്‍ എത്തിയപ്പോള്‍ കൊണ്ടുവരാന്‍ പോയത് ഷാബിനും ഡ്രൈവര്‍ നകുലും ചേര്‍ന്നാണെന്നും, ഡ്രൈവര്‍ പിടിയിലായതോടെ ഷാബിന്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും കസ്റ്റംസ് പറയുന്നു.