കൊല്ലം : സാമ്പത്തിക ക്രമക്കേടിൽ സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗം പി ആർ വസന്തനെതിരായ നടപടി തല്‍ക്കാലം ഇല്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എം വി ഗോവിന്ദൻ അധ്യക്ഷനായ യോഗത്തിലാണ് തീരുമാനം. പാർട്ടിയ്ക്ക് ലഭിച്ച എല്ലാ പരാതികളും പരിശോധിക്കും. അഴിമതി സംബന്ധിച്ച കാര്യങ്ങള്‍ ശരിയായ രീതിയിൽ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിക്ക് ലഭിച്ച പരാതി ചോർന്നതിൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയ്ക്ക് ലഭിച്ച എല്ലാ പരാതികളും പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം തനിക്കെതിരെ ഉന്നയിക്കപ്പെട്ടത് വസ്തുതയില്ലാത്ത പരാതിയാണെന്നാണ് പി ആർ വസന്തന്റെ പ്രതികരണം. എല്ലാ കാര്യങ്ങളും പാർട്ടി പറയുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് പി ആർ വസന്തന് എതിരായ പരാതി മാധ്യമങ്ങൾക്ക് ലഭിക്കുന്നത്. പാർട്ടി നിയന്ത്രണത്തിലുള്ള കൊല്ലം കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ കോടികളുടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു പരാതി. സ്കൂളിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും ഒമ്പത് ലക്ഷം രൂപ വസന്തന്റെ അക്കൗണ്ടിലേക്കും 44 ലക്ഷം ഭാര്യയുടെ അക്കൗണ്ടിലേക്കും കൈമാറിയിട്ടുണ്ടെന്നാണ് പരാതിയിലെ പരാമർശം. പാർട്ടി ജില്ലാ കമ്മിറ്റിയംഗം വഴിയാണ് ഇടപാടുകൾ നടത്തിയെന്നും പരാതിയിലുണ്ട്. പി ആർ വസന്തനോട് അടുപ്പമുള്ള പാർട്ടിക്കാരുടെ പേരിലും പണം മാറിയെന്നും പരാതിയുണ്ട്.