കോഴിക്കോട് : പുതിയ ബസ് സ്റ്റാൻഡിലെ തുണിക്കടയിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാകുന്നു. പുറത്തേക്ക് വ്യാപിച്ച തീ അണച്ചു. കെട്ടിടത്തിന് അകത്തെ തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടുത്തം ഉണ്ടായി അഞ്ച് മണിക്കൂർ പിന്നിട്ടിട്ടും തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞില്ല. കെട്ടിടത്തിന്റെ മധ്യഭാഗത്താണ് ഇപ്പോൾ തീ ആളിക്കത്തുന്നത്. കെട്ടിടത്തിന് മുകളിൽ കയറി തീ അണക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ജെസിബി ഉപയോഗിച്ച് കെട്ടിടത്തിന്റെ പൊളിച്ച സ്ഥലത്ത് ഫയർഫോഴ്‌സ് ഫോമിങ് നടത്തി. ക്രെയിനിൽ കയറിയും വെള്ളം പമ്പ് ചെയ്ത് തീയണക്കാനുള്ള ശ്രമവും നടന്നിരുന്നു.
കോഴിക്കോട് ജില്ലയിലെയും സമീപ ജില്ലകളിൽ നിന്നുള്ള അഗ്നിശമന സേനാ യൂണിറ്റുകളും കരിപ്പുർ വിമാനത്താവളത്തിലെ ക്രാഷ് ടെൻഡറും ശ്രമിച്ചിട്ടും തീ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് മറ്റ് ഭാഗങ്ങളിലെ തീ അണച്ചത്. വൈകിട്ട് 4.50നാണ് തീപിടുത്തം ഉണ്ടായത്. ബസ് സ്റ്റാൻഡ് കോംപ്ലക്സിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് ടെക്‌സ്റ്റൈൽസ് എന്ന തുണിക്കടയ്ക്കാണ് തീപിടുത്തമുണ്ടായത്. തീപിടുത്തം ഉണ്ടായ കാലിക്കറ്റ് ടെക്‌സ്റ്റൈൽസിന്റെ ഗോഡൗൺ അടക്കം കത്തിനശിച്ചു. സ്‌കൂൾ തുറക്കുന്നതുൾപ്പെടെ ലക്ഷ്യമിട്ട് സംഭരിച്ചിരുന്ന തുണിത്തരങ്ങൾ ഉൾപ്പെടെ കത്തി നശിച്ചു.





























