കോഴിക്കോട്: കോഴിക്കോട് പുതിയ സ്റ്റാൻ്റിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തം മണിക്കൂറുകൾ നീണ്ട ആശങ്കയാണ് നഗരത്തിൽ സൃഷ്ടിച്ചത്. ഇന്നലെ വൈകിട്ട് നാലരയോടെയുണ്ടായ വ്യാപാര കെട്ടിടത്തിലെ തീ രാത്രി 11 മണിയോടെ നിയന്ത്രണ വിധേയമാക്കിയത്. വെല്ലുവിളികളെ അതിജീവിച്ചാണ് തീ അണക്കാനുള്ള ദൗത്യം പൂർത്തിയായത്നഗരത്തിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാകാൻ വൈകിയത് നിരവധി ചോദ്യങ്ങളുയർത്തുന്നുണ്ട്. നഗരത്തിലെ ഫയർസ്റ്റേഷൻ ഒഴിവാക്കിയത് മുതൽ കോർപറേഷൻറെ അലംഭാവം വരെയുള്ള കാര്യങ്ങൾ കോൺഗ്രസ് ചർച്ചയാക്കുന്നു. നഗരത്തിലുണ്ടായിരുന്ന ഏക ഫയർ സ്റ്റേഷനായ ബീച്ച് ഫയർ സ്റ്റേഷൻ ഒഴിവാക്കിയതോടെ നഗരത്തിൽ തീപിടുത്തമുണ്ടായാൽ ആദ്യം തന്നെ നിയന്ത്രണവിധേയമാക്കാനുള്ള സാധ്യതയാണ് നഷ്ടമായത്. ഈ തീപിടുത്തത്തിൽ ആ കുറവ് പ്രകടമായി.
ആധുനിക സംവിധാനങ്ങളോടെയുള്ള ഒരു ഫയർ എഞ്ചിൻ പോലും ഇല്ലാത്തതും തീ നിയന്ത്രണമാക്കുന്നതിനെ വൈകിപ്പിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിലെ തീപിടുത്തതിന് പിന്നാലെ ഇതും കൂടി ഉണ്ടായതോടെ സർക്കാർ സംവിധാനങ്ങളുടെ പരിമിതികളെക്കുറിച്ച വിമർശനം പ്രതിപക്ഷം ശക്തമാക്കി. തകരഷീറ്റുകൊണ്ടുണ്ടാക്കിയ കെട്ടിടഭാഗങ്ങൾക്ക് അനുമതി നല്കിയതിലടക്കം കോർപറേഷനെതിരെയും വിമർശനം ഉയരുന്നുണ്ട്. അഗ്നിരക്ഷാ സംവിധാനങ്ങൾ വർധിപ്പിക്കണമെന്നതടക്കം വിഷയങ്ങൾ ഉയർത്തി കോർപറേഷനും സർക്കാരിനുമെതിരെ പ്രക്ഷോഭത്തിനിറങ്ങാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.





























