പത്തനംതിട്ട: ബന്ധുവും ഒന്നാം ക്ലാസുകാരിയുമായ പെൺകുട്ടിയെ സ്കൂളിൽ നിന്നു മടങ്ങി വരും വഴി വീട്ടിലെത്തിക്കാം എന്നു പറഞ്ഞ് പ്രതി ഒട്ടോറിക്ഷയിൽ കയറ്റി ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് ലൈംഗികാതിക്രമം നടത്തിയ കേസിൽ തടിയൂർ, കടയാർ കോട്ടപ്പള്ളിൽ വീട്ടിൽ തോമസ് മകൻ റെജി കെ. തോമസ് (50) നെ പത്തനം തിട്ട ഫാസ്റ്റ് ട്രാക് പോക്സോ ജഡ്ജ് ഡോണി തോമസ് വർഗീസ് 38 വർഷം കഠിന തടവിനും 5 ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും പിഴ ഒടുക്കാതിരുന്നാൽ നാലര വർഷം അധിക കഠിന തടവിനും ശിക്ഷ വിധിച്ചു.
2017 കാലയളവിൽ നടന്ന സംഭവത്തിൽ കോയിപ്രം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇന്ത്യൻ പീനൽ കോഡ് പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. കേസിൻ്റെ വിചാരണ തുടങ്ങിയ ശേഷം പലവിധ കാരണങ്ങളാൽ നീണ്ടുപോയ വിചാരണ കോടതിയിലെ ഏറ്റവും പഴക്കം ചെന്ന കേസിലാണ് പോക്സോ അതിവേഗ കോടതി ഇന്ന് വിധി പ്രസ്താവിച്ചിരിക്കുന്നത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ജയ്സൺ മാത്യൂസ് ഹാജരായ കേസിൻ്റെ അന്വേഷണം നടത്തിയത് പോലീസ് ഇൻസ്പെക്ടർ ആയിരുന്ന ബി. അനിലാണ്.