എഴുമറ്റൂർ : പടുതോട് –എഴുമറ്റൂർ ബാസ്റ്റോ റോഡ് ഒന്നാം ഭാഗം വീണ്ടും തകർച്ചയിലേക്ക്. ആഴ്ചകൾക്കു മുൻപ് അറ്റകുറ്റപ്പണി നടത്തിയ റോഡിൽ വീണ്ടും ഗർത്തങ്ങൾ രൂപപ്പെട്ടു. ഹയർസെക്കൻഡറി സ്കൂൾ കവാടം, വായനശാലക്കവലയ്ക്കു സമീപം, കുറ്റത്താനി അങ്കണവാടിപ്പടി എന്നിവിടങ്ങളിൽ ടാറിങ് തകർന്നു വീണ്ടും കുഴികൾ രൂപപ്പെട്ടു. മാവേലി സ്റ്റോറിനു സമീപം പാതയിൽ പൂട്ടുകട്ടപാകിയ സ്ഥലത്ത് ഒരുഭാഗത്ത് ഒരടിയിലധികം താഴ്ച സംഭവിച്ചിട്ടുണ്ട്. പാതയോരത്ത് കേബിളുകളും കുഴലുകളും സ്ഥാപിച്ചശേഷം കുഴികൾ നികത്തിയിട്ടുണ്ടെങ്കിലും വാഹനങ്ങൾക്ക് ഓരം ചേർക്കാൻ കഴിയാത്ത സ്ഥിതിയാണ് പൂവനക്കടവ്– ചെറുകോൽപുഴ, കോഴഞ്ചേരി– കോട്ടയം എന്നീ റോഡുകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണിത്.
താലൂക്കിന്റെ കിഴക്കൻ മേഖലയിൽ നിന്നു വെണ്ണിക്കുളം, തിരുവല്ല എന്നിവിടങ്ങളിലേക്കു ജനങ്ങൾ എത്തുന്നതും ഇതുവഴി തന്നെ. സമീപ റോഡുകളെല്ലാം ഉന്നത നിലവാരത്തിൽ നിർമാണം കഴിയുമ്പോഴും ഈ പാതയോടു തികഞ്ഞ അവഗണനയാണു അധികൃതർ കാണിക്കുന്നത് എന്നാണു നാട്ടുകാരുടെ ആരോപണം. തിരുവല്ല, റാന്നി നിയോജകമണ്ഡലങ്ങളിലെ എഴുമറ്റൂർ, മല്ലപ്പള്ളി, പുറമറ്റം പഞ്ചായത്തുകളുടെ അതിർത്തിയിലൂടെയാണ് 5.5 കിലോമീറ്റർ ദൂരമുള്ള ഈ റോഡ് കടന്നു പേകുന്നത്. അടിക്കടിയുണ്ടാകുന്ന തകർച്ച തടയാൻ റോഡ് ബിഎംബിസി നിലവാരത്തിൽ പുനർനിർമിക്കുമെന്ന് പ്രഖ്യാപനങ്ങളുണ്ടായെങ്കിലും പ്രവൃത്തികൾ ഇനിയും ആരംഭിച്ചിട്ടില്ല. പദ്ധതികൾ യാഥാർഥ്യമാക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.






























