തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്ക് പഞ്ഞമാസങ്ങളിൽ താങ്ങും തണലുമായി സമ്പാദ്യ സമാശ്വാസ പദ്ധതി സഹായധന വിതരണം തുടങ്ങി. മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിനും സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിനുമായി നടപ്പിലാക്കുന്ന സമ്പാദ്യ സമാശ്വാസ പദ്ധതി പ്രകാരമുള്ള ധനസഹായം വിതരണം ചെയ്യാൻ അനുമതി നൽകിയതായി ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. പദ്ധതിക്കായി 20.94 കോടി രൂപ അനുവദിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങി. പദ്ധതി ആനുകൂല്യങ്ങൾ യഥാസമയം വിതരണം ചെയ്യുന്നുണ്ടെന്ന് മേഖല ഫിഷറീസ് ജോയിന്റ് ഡയറക്ടർമാർ ഉറപ്പാക്കണം എന്ന് മന്ത്രി നിര്‍ദേശിച്ചു.
പദ്ധതി പ്രകാരം മത്സ്യത്തൊഴിലാളികളിൽ നിന്ന് പരമാവധി 1,500/- രൂപ വീതം ഗുണഭോക്തൃ വിഹിതം സമാഹരിക്കുകയും, മറൈൻ മേഖലയിലെ പഞ്ഞമാസങ്ങളായ മെയ്, ജൂൺ, ജൂലൈ മാസങ്ങളിലും ഉള്‍നാടന്‍ മേഖലയിലെ പഞ്ഞമാസങ്ങളായ ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തുല്യ വിഹിതമായ 1,500/- രൂപ വീതം ചേർത്ത് ആകെ 4,500/- രൂപ ഗുണഭോക്താക്കൾക്ക് അനുവദിക്കുകയും ചെയ്യും. മറൈൻ ഗുണഭോക്താക്കൾക്കുള്ള തുക വിതരണം തുടങ്ങിയിട്ടുണ്ട്. ഉള്‍നാടന്‍ മത്സ്യമേഖലയിലെ ഗുണഭോക്താക്കൾക്കുള്ള തുക 2025 ജൂലൈ മാസത്തിൽ അനുവദിച്ചു നൽകും.