തിരുവനന്തപുരം: മുതലപ്പൊഴിയിൽ പൊഴി മുറിക്കാൻ അനുവദിക്കില്ലെന്ന് മത്സ്യത്തൊഴിലാളികൾ. അഴിമുഖത്ത് ഡ്രഡ്ജിങ് കാര്യക്ഷമമാകാതെ പൊഴി തുറക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് മത്സ്യത്തൊഴിലാളികൾ. പ്രശ്ന പരിഹാരം ഉണ്ടായില്ലെങ്കിൽ ദേശീയപാതാ ഉപരോധം അടക്കമുള്ള സമരത്തിലേക്ക് കടക്കുമെന്നും അവർ വ്യക്തമാക്കി. പൊഴി മുറിക്കാൻ വന്നാൽ ശക്തമായി നേരിടുമെന്നും വെടിയേറ്റ് മരിക്കാനും തങ്ങൾ തയാറാണെന്നും സംയുക്ത സമരസമിതി പ്രവർത്തകർ പറഞ്ഞു. തങ്ങളെ തോൽപ്പിക്കാമെന്ന് കരുതേണ്ട. സർക്കാർ തീരുമാനം നടപ്പാക്കാൻ അനുവദിക്കില്ല.
സർക്കാർ നീക്കത്തെ എന്തുവില കൊടുത്തും ചെറുക്കുമെന്നും താത്ക്കാലിക പ്രശ്‌ന പരിഹാരം അംഗീകരിക്കില്ലെന്നും സമരസമിതി വ്യക്തമാക്കി. മുതലപ്പൊഴിയിലെ പ്രശ്‌നത്തിന് താത്ക്കാലിക പരിഹാരമെന്ന നിലയ്ക്കാണ് നാളെ പൊഴി മുറിക്കാനുള്ള തീരുമാനത്തിലേക്ക് സർക്കാർ കടന്നത്. പൊഴി മുറിക്കാൻ ഫിഷറീസ് മന്ത്രി സജി ചെറിയാൻ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. പോലീസിന്റെ സാന്നിധ്യത്തിലായിരിക്കും നാളെ രാവിലെ ഒമ്പതോടെ പൊഴി മുറിക്കുക. എന്നാൽ പ്രശ്‌നം കൂടുതൽ സങ്കീർണമാവുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ പോവുന്നത്.