കൊച്ചി : നിറഞ്ഞ സദസ്സ് ….ആരവം ….ആർപ്പുവിളികൾ …ഈ ആൾക്കൂട്ട ആവേശം കലോത്സവ ലഹരിയല്ല. അര്‍ഹതപ്പെട്ടവരിൽ നിന്നും അംഗീകാരങ്ങൾ തട്ടിപ്പറിച്ച് കോഴകൊടുത്തവർക്കു നൽകുമ്പോൾ ജഡ്‌ജസിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധമാണ്. മുമ്പ് പഠിപ്പിക്കുന്നവർ തമ്മിലുള്ള മത്സരമായിരുന്നെങ്കിൽ ഇപ്പോൾ സ്കൂളുകളുടെ ശക്തിപ്രകടനത്തിനുള്ള വേദിയായി കലോത്സവങ്ങള്‍ മാറുകയാണ്. അതോടെ കലോത്സവങ്ങൾ കുട്ടികൾക്കു വേണ്ടിയല്ലാതാകുന്നു. പരിശീലകർ അവർ തീരുമാനിക്കുന്ന ജഡ്‌ജസിനെ മാത്രമേ മത്സരത്തിൽ വിധികർത്താക്കളായി ഇരുത്തുകയുള്ളൂ. ജഡ്‌ജസിന് കൊടുക്കുവാനുള്ള കൈക്കൂലി കൂടി സ്കൂളുകാർക്കിടയിൽനിന്നും കണക്കുപറഞ്ഞു വാങ്ങി സമ്മാനം ഉറപ്പുവരുത്തും.
കോഴിക്കോട് ജില്ലാ കലോത്സവത്തിൽ ഒരു ടീമിനു വേണ്ടി മൈം പഠിപ്പിച്ച ട്രെയിനർ തന്നെ വിധികർത്താവായി വരികയും താൻ പഠിപ്പിച്ച സ്കൂളിനു തന്നെ ഒന്നാം സമ്മാനം പ്രഖ്യാപിക്കുകയും ചെയ്‌തപ്പോഴാണ് കാണികളോടൊപ്പം വിദ്യാർത്ഥികളും രക്ഷിതാക്കളും ജഡ്‌ജസിനെ വട്ടമിട്ടത്. വിധികർത്താവായ കലാഭവൻ സുമേഷിനെതിരെ പരാതികൾ ഉയർന്നപ്പോഴും കലോത്സവ ഭാരവാഹികൾ അത് വകവെച്ചില്ല. ഒടുവില്‍ അത് സംഘർഷത്തില്‍ കലാശിക്കുകയായിരുന്നു.
കോട്ടയം മെഡിക്കൽ കോളേജ് കലോത്സവം, വയനാട് ജില്ലാ കലോത്സവം, ഇന്റർസോൺ കലോത്സവം, ആലപ്പുഴ സഹോദയ കലോത്സവം, കണ്ണൂർ യൂണിവേഴ്‌സിറ്റി കലോത്സവം, കോഴിക്കോട് ജില്ലാ സഹോദയ കലോത്സവം എന്നിവിടങ്ങളിൽ നിന്നെല്ലാം തന്നെ ഇയാൾ ജഡ്‌ജുമെന്റ് അട്ടിമറിച്ചതായുള്ള പരാതികൾ ഉയർന്നിട്ടുണ്ട്.
മത്സരം കുട്ടികൾക്കു വേണ്ടിയുള്ളതാണെന്ന് ഉറപ്പുവരുത്തണം. കേരളത്തിൽ പരക്കെ സ്കൂൾ -കോളേജ് തലത്തിൽ മത്സരത്തിനായി കലാരൂപങ്ങൾ അണിയിച്ചൊരുക്കുന്ന കലാകാരന്മാർ അംഗീകൃതമായ കലാ വിദ്യാലയങ്ങളിൽ നിന്നും ഐച്ഛികമായി പഠിച്ചിറങ്ങിയവരാകേണ്ടതുണ്ട്. ഈ കലാകാരന്മാർ കുട്ടികളുമായി ഇടപഴകാൻ പരിശീലനം ലഭിച്ചിട്ടുള്ളവരായിരിക്കണം. എങ്കിൽ മാത്രമേ ഈ കലാപ ഭൂമികൾ തിരികെ കലോത്സവ വേദികളാകുകയുള്ളു.





























