തിരുനെൽവേലി : തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ ജാതിവെറിയുടെ പേരിലുള്ള രണ്ടെണ്ണം ഉൾപ്പെടെ മൂന്ന് ദിവസത്തിനിടെ നടന്നത് അഞ്ച് കൊലപാതകങ്ങൾ. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് നാടിനെ ഞെട്ടിച്ച കൊലപാതക പരമ്പര അരങ്ങേറിയത്. ഇതോടെ തിരുനെൽവേലിയിലും പരിസരപ്രദേശങ്ങളിലും പോലീസ് സുരക്ഷ ശക്തമാക്കി.
കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ 1500-ഓളം പോലീസുകാരെ വിന്യസിച്ചതായി സൗത്ത് സോൺ ഐ.ജി. ടി.എസ്. അൻപു മാധ്യമങ്ങളോട് പറഞ്ഞു. ക്രമസമാധാനം ഉറപ്പുവരുത്താനായി ഐ.ജി.യും ജില്ലാ കളക്ടറും മറ്റു മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവർ പങ്കെടുത്ത യോഗവും ചേർന്നു. ജാതിയുടെ പേരിൽ കലഹം നിലനിൽക്കുന്ന മേഖലകളിൽ തിരുനെൽവേലി പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ബോധവൽകരണവും സംഘടിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ശങ്കര സുബ്രഹ്മണ്യൻ(27) എന്നയാളെ ദളിത് വിഭാഗത്തിൽപ്പെട്ട ഒരുസംഘം കൊലപ്പെടുത്തിയത്. 2013-ൽ മന്തിരം എന്ന ദളിത് യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ശങ്കര സുബ്രഹ്മണ്യൻ. ഇതിന്റെ പ്രതികാരമായാണ് ശങ്കര സുബ്രഹ്മണ്യനെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ വിശദീകരണം.
ഇയാളുടെ വെട്ടിമാറ്റിയ തല 2013-ൽ കൊല്ലപ്പെട്ട മന്തിരത്തിന്റെ കുഴിമാടത്തിൽനിന്നാണ് കണ്ടെടുത്തത്. ബുധനാഴ്ച രാവിലെയാണ് ദളിത് വിഭാഗത്തിൽപ്പെട്ട മാരിയപ്പൻ(35) കൊല്ലപ്പെടുന്നത്. ശങ്കര സുബ്രഹ്മണ്യനെ കൊലപ്പെടുത്തിയതിന്റെ പകവീട്ടലായിരുന്നു മാരിയപ്പന്റെ കൊലപാതകം. മാരിയപ്പന്റെ തല വെട്ടിമാറ്റി ശങ്കരയുടെ കുഴിമാടത്തിൽ വെയ്ക്കുകയും ചെയ്തു. കൊല്ലപ്പെട്ട മാരിയപ്പൻ 2014-ൽ നടന്ന ഒരു ജാതിക്കൊലയിലും പ്രതിയാണെന്നാണ് പോലീസ് നൽകുന്നവിവരം.
ശങ്കര സുബ്രഹ്മണ്യന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മാരിയപ്പനെ കൊലപ്പെടുത്തിയ കേസിൽ എട്ടുപേരും അറസ്റ്റിലായി. ജാതിവെറിയുടെ പേരിലുള്ള കൊലപാതകങ്ങളുടെ നടുക്കം മാറുംമുൻപേയാണ് മറ്റ് മൂന്ന് കൊലപാതകങ്ങളും തിരുനെൽവേലിയിൽ റിപ്പോർട്ട് ചെയ്തത്. ശങ്കർ കോളനി സ്വദേശി എം. അബ്ദുൾ ഖാദറി(28)നെ പത്തംഗസംഘമാണ് ബുധനാഴ്ച രാത്രി വെട്ടിക്കൊന്നത്.
ഖാദറും സുഹൃത്തുക്കളും മദ്യപിക്കുന്നതിനിടെയായിരുന്നു ആക്രമണം. കൊല്ലപ്പെട്ട ഖാദർ തൂത്തുക്കുടി മാർട്ടിൻ വധക്കേസിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഈ കേസിൽ അറസ്റ്റിലായി അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. ഖാദറിനെ കൊലപ്പെടുത്തിയത് മാർട്ടിന്റെ ബന്ധുക്കളും കൂട്ടാളികളുമാണെന്നാണ് പോലീസിന്റെ നിഗമനം. പ്രതികളെ കണ്ടെത്താനായി മൂന്ന് പ്രത്യേകസംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം.
തിരുനെൽവേലി ബ്രഹ്മദേശം സ്വദേശി തങ്കപാണ്ടി(25)യും ബുധനാഴ്ച രാത്രിയാണ് കൊലപ്പെട്ടത്. കൂട്ടുകാർക്കൊപ്പം മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ് തങ്കപാണ്ടിയുടെ കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ ആറ് പേരാണ് പ്രതികളായുള്ളത്. ഈ സംഭവങ്ങൾക്ക് പിന്നാലെയാണ് രാമനാഥപുരം സ്വദേശി സുജയ് ഗണേഷ(21)നെ കൂടലൂർ മൊട്ടമലയിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. ശരീരാമസകലം നിരവധി കുത്തേറ്റനിലയിലായിരുന്നു മൃതദേഹം. ഈ കേസിലും പോലീസ് അന്വേഷണം തുടരുകയാണ്.