കൊച്ചി: പൊളിക്കലിന് കരാറെടുത്ത കമ്പനിയുടെ പൂജ നടന്നു. മരട് ഫ്ലാറ്റുകള്‍ 100 ശതമാനം സുരക്ഷിതമായി വീഴ്ത്താന്‍ കഴിയുമെന്ന് എഡിഫൈസ് എം.ഡി ഉത്കര്‍ഷ് മേത്ത പറഞ്ഞു. സമീപത്തെ വീടുകള്‍ക്ക് കേടുപാട് വരില്ല. കായലില്‍ കാര്യമായി അവശിഷ്ടങ്ങള്‍ വീഴില്ലെന്നും അദ്ദേഹം പറഞ്ഞു. പൊടി പ്രശ്നമായേക്കും. എന്നാൽ, ഫയര്‍ എന്‍ജിനുകള്‍ ഉപയോഗിച്ച് നിയന്ത്രിക്കാനാകുമെന്നും ഉത്കര്‍ഷ് മേത്ത വ്യക്തമാക്കി.
ഇന്ന് രാവിലെ എട്ട് മുതൽ വൈകിട്ട് നാല് വരെ കളക്ടർ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പത്ത് ഫയർ എൻജിനുകളും രണ്ട് സ്‌കൂബാ വാനുകളും ഫ്ലാറ്റുകളുടെ സമീപത്ത് സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്. നൂറോളം അഗ്‌നിശമന സേനാംഗങ്ങളും ഉണ്ട്.
ഫ്ലാറ്റിന് 200 മീറ്റർ ചുറ്റളവിൽ പൊളിക്കൽ ചുമതലയുള്ളവർക്ക് മാത്രമേ പ്രവേശനമുള്ളൂ. വായുവിലൂടെയും കരയിലൂടെയും വെള്ളത്തിലൂടെയും ഒരു ഗതാഗതവും ആ സമയത്ത് അനുവദിക്കില്ല. സുരക്ഷ ഒരുക്കാനും കാണാനെത്തുന്നവരെ നിയന്ത്രിക്കാനുമായി ഒരു ഫ്ലാറ്റിന് 800 എന്ന കണക്കിൽ 1600 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.