ഭുവനേശ്വർ: ഒഡിഷയിലും ഹിമാചൽപ്രദേശിലും ഭീഷണിയായി ചെള്ളുപനി. ഒഡിഷയിൽ 5 പേര്‍ മരിച്ചു. ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ 9 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ചെറു പ്രാണികളായ ചെള്ളുകൾ, മൂട്ടകൾ എന്നിവ വഴിയാണ് മനുഷ്യരിലേക്ക് രോഗം പകരുന്നത്. ഓറിയെൻഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയയാണ് ചെള്ളുപനിക്കു കാരണം. വിറയലോടുകൂടിയ പനി, തലവേദന, പേശീവേദന, വരണ്ട ചുമ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. ചിലരിൽ തലച്ചോറിനെ വരെ അസുഖം ബാധിച്ചേക്കാം എന്നതിനാൽ പ്രാണികടിയേറ്റ ഉടൻ തന്നെ വൈദ്യ സഹായം തേടണമെന്ന് ആരോഗ്യ വിദഗ്ദർ പറയുന്നു. ടൈഫസിന്റെ ഒരു വകഭേദമായ ഈ രോഗത്തെ ഇംഗ്ലീഷില്‍ സ്‌ക്രബ് ടൈഫസ് (Scrub Typhus) എന്നാണ് വിളിക്കുന്നത്. ഉത്തർപ്രദേശിലെ ഫിറോസാബാദ്, ആഗ്ര, ഇറ്റാ, കാസ്ഗഞ്ച് എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും സ്‌ക്രബ് ടൈഫസ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ഓറിയൻഷ്യ സുസുഗമുഷി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഒരു രോഗമാണ് സ്‌ക്രബ് ടൈഫസ് എന്ന് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) വ്യക്തമാക്കി. സാധാരണഗതിയില്‍ എലി, അണ്ണാന്‍, മുയല്‍ പോലുള്ള ജീവികളിലാണ് ഈ ബാക്ടീരിയ അടങ്ങിയ ചെള്ളുകള്‍ കാണപ്പെടുന്നത്. ഈ മൃഗങ്ങളുമായി അടുത്തിടപഴകുന്നത് വഴി ചെള്ളിലൂടെയാണ് രോഗം മനുഷ്യരിലേക്ക് എത്തുന്നത്. പനി, വിറയല്‍, തലവേദന, ശരീരവേദന, കണ്ണിന് നിറം പടരുക എന്നിവയാണ് ചെള്ള് പനിയുടെ ലക്ഷണങ്ങളായി വരിക. അസുഖം കൂടുതല്‍ ഗുരുതരമാണെങ്കില്‍ രക്തസ്രാവത്തിനും കാരണമാകും. അതുപോലെ ഹൃദയം, തലച്ചോര്‍, ശ്വാസകോശം എന്നീ സുപ്രധാന അവയവങ്ങളെയെല്ലാം രോഗം ഗൗരവമായി ബാധിക്കാം.