തിരുവനന്തപുരം: ചെള്ള് പനി ബാധിച്ച് ഏഴാം ക്ലാസ് വിദ്യാർഥി മരിച്ചു. ചൂട്ടയിൽ കാവുകിളാകത്ത് വീട്ടിൽ രതീഷ്-ശുഭ ദമ്പതികളുടെ മകൻ സിദ്ധാർഥാണ്(11) മരിച്ചത്. കിളിമാനൂര്‍ ഗവ. എച്ച്എസ്എസിലെ വിദ്യാർഥിയാണ് സിദ്ധാർഥ്. നാലു ദിവസം മുൻപാണ് കുട്ടിയ്ക്ക് പനി ബാധിച്ചത്. തുടർന്ന് അടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെത്തിച്ചു ചികിൽസ നൽകി. ഇവിടെനിന്ന് പിന്നീട് എസ്എടി മാറ്റിയെങ്കിലും ചികിൽസയ്ക്കിടെ മരിച്ചു.
ചെള്ള് പനിയുടെ ലക്ഷണങ്ങള്‍
ചിഗ്ഗര്‍ മൈറ്റ് കടിച്ച് 10 മുതല്‍ 12 ദിവസം കഴിയുമ്പോഴാണ് രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. ചിഗ്ഗര്‍ കടിച്ച ഭാഗം തുടക്കത്തില്‍ ഒരു ചെറിയ ചുവന്ന തടിച്ച പാടായി കാണുകയും പിന്നീട് കറുത്ത വ്രണമായി (എസ്‌കാര്‍) മാറുകയും ചെയ്യുന്നു. കക്ഷം, കാലിന്റെ ഒടി, ജനനേന്ദ്രിയങ്ങള്‍, കഴുത്ത് തുടങ്ങിയ ശരീര ഭാഗങ്ങളിലാണ് സാധാരണയായി ഇത്തരം പാടുകള്‍ കാണാറ്.
വിറയലോടുകൂടിയ പനി, തലവേദന, കണ്ണ് ചുവക്കല്‍, കഴലവീക്കം, പേശീവേദന, വരണ്ട ചുമ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. ചുരുക്കം ചിലരില്‍ തലച്ചോറിനയും ഹൃദയത്തേയും ബാധിക്കുന്ന തരത്തിലുള്ള സങ്കീര്‍ണതകളുണ്ടാകാറുണ്ട്. അതിനാല്‍ രോഗലക്ഷണമുള്ളവര്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടേണ്ടതാണ്.





























