ന്യൂഡൽഹി : വിമാനസർവീസ് റദ്ദാക്കിയതിൽ വലഞ്ഞ യാത്രക്കാർക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഇൻഡിഗോ. നഷ്ടപരിഹാരമായി 5000 രൂപ മുതൽ 10000 രൂപവരെ നൽകും. പുറപ്പെടുന്ന സമയത്തിന് 24 മണിക്കൂറിനുള്ളിൽ വിമാനങ്ങൾ റദ്ദാക്കിയ യാത്രക്കാർക്കാണ് നഷ്ടപരിഹാരം നൽകുക. പ്രതിസന്ധി ഗുരുതരമായി ബാധിച്ച ഉപഭോക്താക്കൾക്ക് 10,000 രൂപയുടെ യാത്ര വൗച്ചറുകൾ നൽകും. അടുത്ത 12 മാസത്തേക്ക് ഇൻഡിഗോയുടെ ഏത് യാത്രയ്ക്കും ഈ വൗച്ചറുകൾ ഉപയോഗിക്കാം.
ഡിസംബർ 3, 4, 5 തീയതികളിൽ ഉപഭോക്താക്കളിൽ ചിലർ മണിക്കൂറുകളോളം വിമാനത്താവളങ്ങളിൽ കുടുങ്ങിപ്പോയെന്നും കമ്പനി പറഞ്ഞു. ഇതിനിടെ പ്രതിസന്ധിയിൽ വിശദീകരണം നൽകാൻ ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് ഡിജിസിഎ ആസ്ഥാനത്ത് എത്തി. നിലവിലെ സ്ഥിതിഗതികൾ സംബന്ധിച്ച് വിശദീകരണം നൽകും. ഇൻഡിഗോയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ഡിജിസിഎ എട്ടംഗ മേൽനോട്ട സമിതിയെ നിയമിച്ചിരുന്നു. പ്രതിസന്ധികൾ സൂക്ഷ്മമായി നിരീക്ഷിക്കാനാണ് സംഘത്തെ രൂപീകരിച്ചത്. പ്രതിസന്ധികൾ പരിഹരിക്കും വരെ സംഘത്തിലെ രണ്ട് അംഗങ്ങൾ പൂർണമായും ഇൻഡിഗോയുടെ കോർപ്പറേറ്റ് ഓഫീസിൽ ദിവസവും നിലയുറപ്പിക്കുo.





























