പരിയാരം : പൂലാനിയിലും പരിസരങ്ങളിലും ഈച്ച ശല്യം പെരുകുന്നു. ഒരാഴ്ചയ്ക്കുള്ളിൽ ഒട്ടേറെ പേർക്ക് ഈച്ച കടിച്ചു ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവുമുണ്ടായി. മാനീച്ച (ഡീർ ഫ്ലൈ) എന്നയിനമാണ് ഇവയെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. മേഖയിൽ ഒരു വർഷം മുൻപും ഇതേ പ്രശ്നമുണ്ടായിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനം നടക്കുന്നുണ്ട്. പൂലാനി, കുന്നപ്പിള്ളി മേഖലകളിലാണ് ഇവ വ്യാപകമായിരിക്കുന്നത്.
മരത്തിന്റെയും ചെടികളുടെയും തണ്ടുകളോടു ചേർന്ന് പറ്റിപ്പിടിച്ച നിലയിൽ കൂട്ടത്തോടെ കാണുന്ന ഇവ മൃഗങ്ങൾക്കും ശല്യമാകുന്നുണ്ട്. ഈച്ചയുടെ കടിയേറ്റ പത്തോളം പേർ വൈദ്യ സഹായം തേടിയിരുന്നു. ചാലക്കുടി പുഴയോരമേഖലയായ ഈ ഭാഗത്ത് പ്രളയശേഷം അപൂർവമായ ജീവജാലങ്ങളെ കണ്ടുവരുന്നതതായി നാട്ടുകാർ പരാതിപ്പെടുന്നു. നേരത്തെ ആഫ്രിക്കൻ ഒച്ചുകൾ പെരുകിയിരുന്നു. ഇവയെ നിയന്ത്രിച്ചതാണെങ്കിലും കൃഷിയിടങ്ങളിൽ ഇവയുടെ സാന്നിധ്യമുണ്ട്.
പരിയാരം പഞ്ചായത്തിലെ മുനിപ്പാറ, കാഞ്ഞിരപ്പിള്ളി ഭാഗങ്ങളിലും ഈച്ചശല്യം രൂക്ഷമാണ്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്തെ വീടുകളിലും കൃഷി സ്ഥലങ്ങളിലും പരിശോധന നടത്തിയെങ്കിലും ഇവയെ കുറിച്ച് വ്യക്തമായ ധാരണ ലഭിച്ചിട്ടില്ല. മുനിപ്പാറ പാത്രക്കട സുരേഷിന്റെ വീട്ടിലെ പ്ലാവിൽ കഴിഞ്ഞ ദിവസം ഇത്തരം ഈച്ചകളെ വ്യാപകമായി കണ്ടെത്തി. വീട്ടുകാർ ഇതിനെ കരിച്ചു കളയുകയായിരുന്നു.





























