ചെന്നൈ : ചെന്നൈയിലെ ഐ ഫോണ്‍ നിർമ്മാണശാലയായ ഫോക്‌സ്‌കോണ്‍ ഇന്ത്യ യൂണിറ്റില്‍ ഭക്ഷ്യവിഷ ബാധ. 150ഓളം ജീവനക്കാര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് മറ്റു ജീവനക്കാരും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ ബന്ധുക്കളും ചേർന്ന് റോഡ് ഉപരോധിച്ചു. ഇവരെ കസ്റ്റഡിയിലെടുത്തതായി പോലീസ് പറഞ്ഞു. ഉപരോധത്തെ തുടര്‍ന്ന് ചെന്നൈ-ബെംഗളൂരു ഹൈവേയില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.
റോഡ് ഉപരോധിച്ച 70 സ്ത്രീകളെയും 22 പുരുഷന്മാരെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കമ്പനിയുടെ ഡോര്‍മറ്ററിയില്‍ താമസിക്കുന്ന ജീവനക്കാര്‍ക്കാണ് ഭക്ഷ്യവിഷ ബാധയേറ്റത്. സംഭവത്തില്‍ കമ്പനി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കമ്പനിയില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗം പേരും സ്ത്രീകളാണ്. കമ്പനിക്ക് 17 ഹോസ്റ്റലുകളാണുള്ളത്. ഓരോ മുറിയിലും 12 പേര്‍ താമസിക്കുന്നത്. പുതിയതായി തുറന്ന ഹോസ്റ്റലിലാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ഭക്ഷ്യവിഷബാധയേറ്റ് എട്ട് പേര്‍ മരിച്ചെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.






























