കൊച്ചി : മദ്യം വാങ്ങാനുള്ള കുറിപ്പടിക്കായി ഡോക്ടർമാർക്ക് വ്യാപകമായി കോളുകൾ. ബ്രാൻഡ് ആവശ്യപ്പെട്ടവർ വരെയുണ്ട്. എന്നാൽ മദ്യം ഒരു മരുന്നായി നൽകാൻ കഴിയില്ലെന്ന നിലപാടിലാണ് ഡോക്ടർമാർ. ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കിൽ മദ്യപാനാസക്തിയുള്ളവർക്ക് മദ്യംനൽകാമെന്ന് മുഖ്യമന്ത്രി പറഞ്ഞതിനെത്തുടർന്നാണ് വിളി തുടങ്ങിയത്.
സർക്കാർ നിർദേശം അധാർമികമാണെന്നും ഇത് പിൻവലിക്കണമെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ, ഇന്ത്യൻ സൈക്കാട്രിക് സൊസൈറ്റി എന്നിവർ ആവശ്യപ്പെട്ടു. വിത്ത്ഡ്രോവൽ സിൻട്രം പ്രകടിപ്പിക്കുന്നവർക്ക് സൈക്കോട്രോപ്പിക്ക് മരുന്നുകൾ ഫലപ്രദമാണ്. ഇവയുടെ ലഭ്യതയും ചികിത്സാസംവിധാനവുമാണ് സർക്കാർ ഉറപ്പുവരുത്തേണ്ടതെന്ന് ഇന്ത്യൻ സൈക്കാട്രിക് സൊസൈറ്റി പ്രസിഡന്റ് ഡോ. എം.ടി. ഹരീഷ് പറഞ്ഞു.
മദ്യാസക്തി രോഗങ്ങൾ നേരിടാൻവേണ്ട മാർഗനിർദേശങ്ങൾ ആരോഗ്യവകുപ്പ് ഇറക്കിയിട്ടുണ്ടെന്നും അതുപാലിച്ചുള്ള ചികിത്സാരീതികളാണ് അവലംബിക്കേണ്ടതെന്നും കെ.ജി.എം.ഒ.എ. ജനറൽ സെക്രട്ടറി ഡോ. ജി.എസ്. വിജയകൃഷ്ണൻ പറഞ്ഞു. രോഗികൾക്ക് മദ്യം നിർദേശിക്കാനുള്ള അധികാരം ഡോക്ടർമാർക്കില്ലെന്ന് ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വർഗീസ് അഭിപ്രായപ്പെട്ടു.
സർക്കാർ നിർദേശത്തിനെതിരേ മദ്യവിമുക്ത പ്രവർത്തകരും രംഗത്തെത്തി. മദ്യം ഉപയോഗിക്കുന്നവരെ വിമുക്തരാക്കാനാണ് ഈ അവസരം ഉപയോഗിക്കേണ്ടത്. പകരം മദ്യംനൽകുന്നതിലൂടെ മദ്യപിക്കാനുള്ള പ്രവണത അതേപടി അവശേഷിക്കും. ചികിത്സ ലഭ്യമാക്കാത്തതാണ് അപകടം. ആവശ്യമായ മരുന്ന് നൽകിയാൽ മദ്യാസക്തികൊണ്ടുള്ള അസ്വസ്ഥതമാറും. ഇതിനാണ് സർക്കാർ ശ്രമിക്കേണ്ടതെന്ന് അഡിക് ഇന്ത്യ ചെയർമാൻ ജോൺസൺ ഇടയാറന്മുള പറഞ്ഞു.