പത്തനംതിട്ട : കടൽ കടന്ന് ലോക പ്രശസ്ത യൂണിവേഴ്സിറ്റികളിലേക്ക് പറന്ന് ചോലനായ്ക്കർ എന്ന ആദിവാസി വിഭാഗത്തിൽ നിന്നുള്ള വിനോദ് ചെല്ലൻ. ചോലനായ്ക്കർ സമുദായത്തിൽ നിന്നുള്ള ആദ്യ പ്ലസ്ടുക്കാരൻ, ബി എ ക്കാരൻ, എം എ ക്കാരന്‍, എം ഫിൽ, പി എച് ഡി എന്നീ നേട്ടങ്ങളുമായി പറന്നുയരുകയാണ് പത്തനംതിട്ട ജില്ലയിലെ വടശേരിക്കര എം ആർ എസിലെ ഈ പൂർവവിദ്യാർത്ഥി. നോർവേ ആർടിച്ച് യൂണിവേഴ്സിറ്റിയിലും ലണ്ടൻ ദുർഹം യൂണിവേഴ്സിറ്റിയിലും പ്രബന്ധങ്ങൾ അവതരിപ്പിച്ചു കഴിഞ്ഞു വിനോദ് ചെല്ലൻ. ചോലനായ്ക്കർ, പതിനായ്ക്കർ സമുദായങ്ങളുടെ സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങളെക്കുറിച്ചുള്ള വിഷയത്തിൽ പി എച് ഡി നേടിയ വിനോദ് ഇപ്പോൾ സ്വന്തം സമുദായത്തിലെയും ബന്ധപ്പെട്ട ഇതര സമുദായങ്ങളുടെയും ക്ഷേമ പ്രവർത്തനങ്ങൾക്കും വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കുമായി തൻ്റെ സമയം മാറ്റി വെയ്ക്കുന്നുണ്ട്.
കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ സയൻസ് ആൻ്റ് ടെക്നോളജി ഡിപ്പാർട്ടുമെൻ്റ് ഓഫ് അപ്ലൈഡ് ഇക്കണോമിക്സിൽ റിസർച് ചെയ്യുകയാണിപ്പോൾ വിനോദ് ചെല്ലൻ. അച്ഛൻ മണ്ണള്ള ചെല്ലൻ, അമ്മ വിജയ, ഭാര്യ സുമിത്ര എന്നിവരോടൊപ്പം മലപ്പുറം ജില്ലയിലെ നിലമ്പൂർ കരുളായി പഞ്ചായത്തിലെ മഞ്ചീരി ഉന്നതിയിലാണ് താമസിക്കുന്നത്. സുമിത്ര കീ സ്റ്റോൺ ഫൗണ്ടേഷനിൽ കമ്മ്യൂണിറ്റി റിസേർച് ഫെലോ ആയി ജോലി ചെയ്യുന്നു. നേട്ടങ്ങളുടെ ഉന്നതിയിൽ നിൽക്കുന്ന വിനോദ് ചെല്ലനെ പട്ടിക വർഗ വികസന വകുപ്പിൻ്റെ നേതൃത്വത്തിൽ ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ മെമൻ്റോ നൽകി ആദരിച്ചു.