ശ്രീനഗര്‍ : പൂഞ്ചില്‍ സൈന്യവും ഭീകരരും ഏറ്റുമുട്ടല്‍. മൂന്ന് ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് പൂഞ്ചിലെ സൂരന്‍കോട്ടില്‍ സുരക്ഷാ സൈന്യം തിരച്ചില്‍ നടത്തിയത്. തിരച്ചിലിനിടെ ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കു കയായിരുന്നു. വനമേഖയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചതായാണ് റിപ്പോര്‍ട്ട്. ശ്രീനഗർ ഭീകരാക്രമണത്തിന് പിന്നിൽ ജയ്ഷെ മുഹമ്മദ്ദെന്ന് ജമ്മു കശ്മീർ പോലീസ്. ജയ്ഷെ മുഹമ്മദ്ദിൻ്റെ ഭാഗമായ കശ്മീർ ടൈഗേഴ്സാണ് ആക്രമണം നടത്തിയതെന്നും പോലീസ് അറിയിച്ചു. അതേസമയം, ആക്രമണത്തിൽ പരിക്കേറ്റ ഒരു പോലീസുകാരൻ കൂടി വീരമൃത്യു വരിച്ചു.
ശ്രീനഗറിലെ ഭീകരാക്രമണത്തിൽ പരിക്കേറ്റ രണ്ട് പോലീസുകാരുടെ നില ഗുരുതരമായി തുടരുകയാണ്. ഇന്നലെയാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ രണ്ട് പോലീസുകാർ വീരമൃത്യു വരിച്ചിരുന്നു. പ്രദേശത്ത് അക്രമണം നടത്തിയ ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്. ഇന്നലെ വൈകുന്നേരം ആറ് മണിയോടെ ശ്രീനഗര്‍ സിവാനിലെ പോലീസ് ക്യാമ്പിന് സമീപമാണ് ആക്രമണം നടന്നത്. രണ്ടു ഭീകരർ പോലീസുകാർ സഞ്ചരിക്കുകയായിരുന്ന ബസിന് നേരെ വെടിവെക്കുകയായിരുന്നു. ജമ്മു കശ്മീർ പോലീസിന്റെ ഒന്‍പതാം ബറ്റാലിയിലെ പോലീസുകാരാണ് ബസിലുണ്ടായിരുന്നത്. പരിശീലനത്തിന് ശേഷം ക്യാമ്പിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം.