തിരുവനന്തപുരം : വന്യമൃഗ ആക്രമണങ്ങളിൽ പരുക്കേൽക്കുന്നവർക്ക് ചികിത്സാ ചെലവ് ലഭ്യമാക്കുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. സർക്കാരിന് ഫണ്ടില്ലാത്തതാണ് അർഹമായ തുക അനുവദിക്കാൻ തടസ്സമെന്നാണ് മന്ത്രിയുടെ വിശദീകരണം.
കാട്ടാനയുടെ ചവിട്ടേറ്റ് മരണത്തെ മുഖാമുഖം കണ്ട പൂപ്പാറയിലെ ജയയുടെ ജീവൻ തിരിച്ചു പിടിച്ചത് എട്ടു ലക്ഷത്തിലധികം രൂപ മുടക്കിയാണ്. ഇപ്പോഴും ജോലികളൊന്നും ചെയ്യാൻ കഴിയന്നില്ല. പക്ഷേ വനംവകുപ്പിൽ നിന്നും അനുവദിച്ചത് അയ്യായിരം രൂപ. ഒന്നേമുക്കാൽ ലക്ഷം രൂപ ചികിത്സക്ക് ചെലവായ ചിന്നക്കനാലിലെ തോമസിന് കിട്ടിയതാകട്ടെ രണ്ടായിരും രൂപയും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് പുതിയ ആലോചന.വയനാട്ടിലും പാലക്കാടും ഇടുക്കിയിലുമടക്കം നിരവധി കേസുകൾ ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തിരുന്നു.
പദ്ധതി തയ്യാറാക്കുന്നതിനു മുന്നോടിയായി വന്യമൃഗ ആക്രമണം രൂക്ഷമായ ജില്ലകളിൽ മന്ത്രി നേരിട്ടെത്തും. ഇതിന് ശേഷം വിശദമായി പദ്ധതി മുഖ്യമന്ത്രിക്ക് സമർപ്പിക്കും. ആക്രമണം തടയാൻ കൂടുതൽ ഫോറസ്റ്റ് സ്റ്റേഷനുകൾ തുടങ്ങാനും ദ്രുതകർമ്മസേനയുടെ എണ്ണം കൂട്ടാനുമുള്ള ശുപാർശ ധനവകുപ്പിൻറെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.