തിരുവനന്തപുരം : അനധികൃത സ്വത്ത് സമ്പാദന പരാതിയെ തുടർന്ന് കെ.സുധാകരനെതിരെ വിശദമായ അന്വേഷണത്തിന് ശുപാർശ. സുധാകരന്റെ മുൻ ഡ്രൈവറുടെ പരാതിയിൽ പ്രാഥമിക അന്വേഷണം പൂർത്തിയായി. വിശദമായ അന്വേഷണത്തിന് അനുമതി തേടി സർക്കാരിന് വിജിലൻസ് റിപ്പോർട്ട് നൽകി. തെളിവ് ശേഖരണത്തിന് വിശദമായ അന്വേഷണം വേണമെന്നാണ് വിജിലൻസ് നിലപാട്. കേസെടുത്ത് അന്വേഷണത്തിന് നിയമതടസമുണ്ടോ എന്നറിയാൻ വിജിലൻസ് നിയമോപദേശം തേടി.
കെ.കരുണാകരൻ ട്രസറ്റിന്റെ പേരിലുള്ള അനധികൃത പണപ്പിരിവിലും സ്വത്ത് സമ്പാദനത്തിലും പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയാണ് വിജിലൻസ് സംസ്ഥാന സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്. കെ സുധാകരൻ എംപി ആയതുകൊണ്ട് തന്നെ കേസ് രജിസ്റ്റർ അന്വേഷണത്തിന് നിയമതടസമുണ്ടോ എന്നറിയാൻ വിജിലൻസ് നിയമോപദേശം തേടിയിട്ടുണ്ട്. വിജിലൻസ് ഡയറക്ടറുടെ നിർദേശ പ്രകാരം കോഴിക്കോട് വിജിലൻസ് എസ്.പിയുടെ നേതൃത്തിലാണ് അന്വേഷണം.
അതേസമയം വനം മന്ത്രിയായിരിക്കെ കെ.സുധാകരൻ വ്യാപക അഴിമതി നടത്തിയെന്ന് കെ.സുധാകെന്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു ആരോപിച്ചു. മറയൂരിൽ നേരിട്ടെത്തി മറ്റൊരു കേസിൽ പിടിച്ച ചന്ദനതൈലം കടത്തികൊണ്ടു പോയെന്നും ഇതിൽ അന്വേഷണം ഉണ്ടായില്ലെന്നും പ്രശാന്ത് ബാബു പറയുന്നു. 32 കോടിയിൽ 16 കോടി മാത്രമാണ് ചെലവാക്കിയത്. ബാക്കി സുധാകരൻ അനധികൃതമായി ചെലവാക്കി. അനധികൃത സമ്പാദ്യം മുഴുവൻ ചെന്നൈയിലെ ചിട്ടിയിൽ നിക്ഷേപിച്ചുവെന്നും പ്രശാന്ത് ബാബു ആരോപിക്കുന്നുണ്ട്.