എറണാകുളം: ആർ.ടി.ഒ (എൻഫോഴ്‌സ്മെന്റ്)യുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ പ്രത്യേക പരിശോധനയിൽ അമിതഭാരം കയറ്റി സർവീസ് നടത്തിയ 48 ചരക്ക് വാഹനങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു. പരിശോധനയിൽ കണ്ടെത്തിയ നിയമലംഘനങ്ങളുടെ അടിസ്ഥാനത്തിൽ ആകെ 16,74,000 രൂപ പിഴ ഈടാക്കി.അങ്കമാലി, പെരുമ്പാവൂർ, തൃപ്പൂണിത്തുറ, മൂവാറ്റുപുഴ എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പ്രത്യേക പരിശോധന. ദേശീയപാതകൾ, സംസ്ഥാനപാതകൾ, പ്രധാന ചരക്ക് ഗതാഗത റോഡുകൾ എന്നിവിടങ്ങളിലായി പകലും രാത്രിയും പരിശോധന ശക്തമാക്കിയിരുന്നു.
അമിതഭാരം കയറ്റി സർവീസ് നടത്തുന്ന വാഹനങ്ങൾ വാഹനത്തിൻ്റെ ബ്രേക്കിംഗ് സംവിധാനത്തെയും നിയന്ത്രണശേഷിയെയും പ്രതികൂലമായി ബാധിക്കുന്നതിനാൽ ഗുരുതരമായ റോഡപകടങ്ങൾക്ക് ഇടയാക്കാൻ സാധ്യതയുണ്ട്. പൊതുമരാമത്ത് റോഡുകൾ, പാലങ്ങൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്ക് വേഗത്തിൽ കേടുപാടുകൾ സംഭവിക്കുന്നതിനും ഇത്തരം നിയമലംഘനങ്ങൾ കാരണമാകുന്നു. അതിനാൽ ചരക്ക് വാഹന ഉടമകളും ഡ്രൈവർമാരും അനുവദനീയമായ ഭാരപരിധി കർശനമായി പാലിക്കണമെന്ന് എറണാകുളം ആർ.ടി.ഒ (എൻഫോഴ്‌സ്മെന്റ്) ശ്രീ. ബിജു ഐസക് അറിയിച്ചു.
അമിതഭാരം കയറ്റി സർവീസ് നടത്തുന്ന വാഹനങ്ങൾക്കെതിരെ വരും ദിവസങ്ങളിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ പരിശോധനയും കർശന നിയമനടപടികളും തുടരും. മോട്ടോർ വാഹന നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് അമിതഭാരം കയറ്റി സർവീസ് നടത്തുന്ന വാഹനങ്ങൾക്കെതിരെ പെർമിറ്റിലും ഡ്രൈവറുടെ ലൈസൻസിലും കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്‌ടർ അനുവദിച്ചിട്ടുള്ള സ്‌കൂൾ സമയത്തെ ടിപ്പർ ടൈം നിയന്ത്രണം കൃത്യമായി പാലിച്ചും, സ്‌കൂൾ കുട്ടികളുടെ സുരക്ഷയെ മുൻനിർത്തി സ്കൂൾ പരിസരത്തെ സ്പീഡ് നിയന്ത്രണങ്ങളും ഡ്രൈവർമാർ പ്രത്യേകമായി ശ്രദ്ധിക്കണമെന്നും ആർ.ടി.ഒ (എൻഫോഴ്‌സ്മെന്റ്റ്) അറിയിച്ചു.





























