ന്യൂഡൽഹി: കെപിസിസി പ്രസിഡന്റാകാനുള്ള ചരടുവലികൾ സജീവമാക്കി കൊടിക്കുന്നിൽ സുരേഷ് എംപി. ഇതിന്റെ ഭാഗമായി ഡൽഹിയിലുള്ള മുഖ്യമന്ത്രി വി.ഡി സതീശനുമായി കൊടിക്കുന്നിൽ കൂടിക്കാഴ്ച നടത്തി. കോൺഗ്രസ് പാർട്ടിയിൽ എംപിയോ എംഎൽഎയോ പിസിസി അധ്യക്ഷനാകാൻ പാടില്ലെന്ന് യാതൊരു നിയമവുമില്ലെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഇനി ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന നിർണായക പ്രഖ്യാപനവും കൊടിക്കുന്നിൽ സുരേഷ് നടത്തി. മാവേലിക്കര ലോക്സഭാ മണ്ഡലത്തിൽ നിന്ന് താൻ ഒരിക്കലും ഇനി മത്സരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തന്നെ മത്സരിക്കാൻ താല്പര്യമില്ലെന്ന് പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മാവേലിക്കര സീറ്റ് നഷ്ടപ്പെടാൻ പാടില്ലെന്നും വിജയസാധ്യതയുള്ള മറ്റൊരു സ്ഥാനാർഥിയെ പെട്ടെന്ന് കണ്ടെത്താൻ കഴിയില്ലെന്നുമുള്ള നേതൃത്വത്തിന്റെ സമ്മർദ്ദത്തെ തുടർന്നാണ് അന്ന് വീണ്ടും ജനവിധി തേടിയത്. തുടർച്ചയായി മത്സരിക്കുന്നതിലൂടെ പുതിയ ആളുകൾക്ക് അവസരം നിഷേധിക്കുന്നുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിലും മറ്റും വലിയ വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു. ജനങ്ങൾക്കിടയിൽ പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ പുതിയ ആളുകൾക്ക് അവസരം നൽകണമെന്ന ചിന്താഗതി ശക്തമാണ്.
അതുകൊണ്ടാണ് ഇനി മത്സരരംഗത്തേക്കില്ലെന്ന തീരുമാനമെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. ഇരട്ടപ്പദവി എന്നൊന്ന് കോൺഗ്രസിലോ മറ്റു പാർട്ടികളിലോ ഇല്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. അതേസമയം കെപിസിസിക്ക് മുഴുവൻ സമയ അധ്യക്ഷൻ വേണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി വി.ഡി സതീശൻ ഡൽഹിയിൽ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. എംപിമാരും എംഎൽഎമാരും അടക്കമുള്ള പല നേതാക്കളും അധ്യക്ഷ സ്ഥാനത്തേക്ക് താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും പാർട്ടിയെ മുന്നോട്ട് കൊണ്ടുപോകാൻ മുഴുവൻ സമയവും സംഘടനാ പ്രവർത്തനങ്ങൾക്കായി മാറ്റിവെക്കുന്ന ഒരാൾ വരണമെന്നാണ് വി.ഡി സതീശൻ ചർച്ചയിൽ ഉന്നയിച്ചത്.
































