തിരുവനന്തപുരം: പ്രളയം നേരിടുന്നതിൽ യുഡിഎഫ് സർക്കാർ പരാജയപ്പെട്ടുവെന്ന് മുൻമന്ത്രി വി എൻ വാസവൻ. കാലവർഷത്തിൽ ഏറ്റവും കൂടുതൽ മരണം സംഭവിച്ചത് കോട്ടയത്താണെന്നും ഒരു മുൻകരുതലും സർക്കാർ സ്വീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഈരാറ്റുപേട്ടയെ പൂർണമായും പ്രളയം വിഴുങ്ങി. കോടികളുടെ നഷ്‌ടമാണ് സംഭവിച്ചത്. വീടുകളും വീട്ടുപകരണങ്ങളും ഒലിച്ച് പോയി. പടിഞ്ഞാറൻ മേഖലയും വെള്ളത്തിലാണ്. തണ്ണീർമുക്കം ബണ്ട് സമയബന്ധിതമായി വൃത്തിയാക്കിയില്ല. ഇതിനാൽ പടിഞ്ഞാറൻ മേഖലയിൽ നിന്നും വെളളം ഇറങ്ങുന്നില്ല.പ്രളയ ബാധിത മേഖലയിൽ ആംബുലൻസ് സൗകര്യം ഉണ്ടായിരുന്നില്ല എന്നും അതിനാലാണ് കുമരകം സ്വദേശി ചികിത്സ കിട്ടാതെ മരിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
പ്രളയബാധിത മേഖലയിൽ ഫ്യൂസ് ഊരിയ സംഭവത്തിലും വി എൻ വാസവൻ പ്രതികരിച്ചു. കെഎസ്ഇബിയുടെ നടപടി പ്രതിഷേധാർഹമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ക്യാൻസർ രോഗിയുടെ വീട്ടിൽ വൈദ്യുതി വിച്ഛേദിച്ചത് മനുഷ്യത്വരഹിതമാണെന്നും വി എൻ വാസവൻ പറഞ്ഞു. അതേസമയം നാട്ടിൽ പ്രളയം ഉണ്ടാകുമ്പോൾ എംഎൽഎ വിദേശത്ത് പോകാൻ പാടില്ലായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ എംജെ അമേരിക്കയിൽ ടൂർ പോയതിലാണ് അദ്ദേഹത്തിന്റെ വിമർശനം.



























