പത്തനംതിട്ട : മതം മനുഷ്യരെ തമ്മിലടിപ്പിക്കാനുള്ള ഉപായമാക്കി മാറ്റുന്ന ഭരണം രാജ്യത്തിന് അപകടമാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെപിസിസി പ്രസിദ്ധീകരണ സ്ഥാപനമായ പ്രിയദർശിനി പബ്ലിക്കേഷൻസ് സംഘടിപ്പിച്ച നിത്യ ചൈതന്യ യതി ജന്മ ശതാബ്തി സമ്മേളനം പത്തനംതിട്ട ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അധികാരം നില നിർത്താൻ ഭാരതത്തിന്റെ പാരമ്പര്യത്തിനു പോലും കളങ്കമേൽപ്പിക്കാൻ മടിയില്ലാത്തവരാണ് ഇന്നത്തെ ഭരണക്കാർ. പക്ഷെ ആകാശത്തോളം ഉയർന്ന യതിയുടെ ഏകമത സങ്കല്പത്തിനു ഒരുകാലത്തും പ്രസക്തി നഷ്ടമാവില്ല. കേരളത്തിന്റെയും രാജ്യത്തിന്റെയും കലുഷിതമായ ഇന്നത്തെ അന്തരീക്ഷത്തിൽ പ്രതീക്ഷയോടെ നോക്കാൻ കഴിയുന്ന നിത്യഗുരുവാണ് നിത്യ ചൈതന്യ.
മഹാത്മാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച്ച നിത്യ ചൈതന്യ യതിയുടെ ജീവിത വീക്ഷണത്തിൽ കാതലായ മാറ്റം വരുത്തി. ഇന്ത്യയെ വീണ്ടും ഭ്രാന്തലയമാക്കാനുള്ള ശ്രമങ്ങളാണ് ഭരണകൂടം നടത്തുന്നത്. കേരളത്തിന്റെയും രാജ്യത്തിന്റെയും കലുഷിതമായ ഇന്നത്തെ അന്തരീക്ഷത്തിൽ ശ്രീനാരായണ ദർശനങ്ങളുടെ പ്രസക്തി വർധിച്ചു വരുകയാണിന്നും ചെന്നിത്തല പറഞ്ഞു. കെപിസിസി ജനറൽ സെക്രട്ടറിയും പ്രിയദർശിനി വൈസ് ചെയർമാനുമായ അഡ്വ. പഴകുളം മധു അധ്യക്ഷത വഹിച്ചു. യതി ശിഷ്യനും പ്രാഭാഷകനുമായ ഷൌക്കത്ത് മുഖ്യ പ്രഭാഷണം നടത്തി. സതീഷ് കൊച്ചുപറമ്പിൽ, മുൻ മന്ത്രി പന്തളം സുധാകരൻ, കെ ശിവദാസൻ നായർ, കെ ജയവർമ, കെ ജാസിംകുട്ടി, എ സുരേഷ് കുമാർ, പ്രൊഫ പി കെ മോഹൻരാജ്, അഹ്‌മദ് ഷാ, വെട്ടൂർ ജ്യോതി പ്രസാദ്, ജോൺസൻ വിളവിനാൽ, എം സി ഷെരീഫ്, കാട്ടൂർ അബ്ദുൽ സലാം, സിന്ധു അനിൽ, വിനീത അനിൽ, എന്നിവർ പങ്കെടുത്തു.