മഹാരാഷ്ട്ര: മുൻ ലോക്‌സഭാ അംഗം വിനായക് റാവുത്തിനും കുടുംബാംഗങ്ങൾക്കുമെതിരെ ഗുരുതര ആരോപണവുമായി മരുമകൾ ഗിരിജ റാവുത്ത്. കുടുംബജീവിതത്തിലെ പ്രശ്നങ്ങൾക്ക് അമാനുഷിക ശക്തികളാണെന്ന് വിശ്വസിച്ചിരുന്ന ഭർത്താവിന്റെ കുടുംബം വർഷങ്ങളോളം തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഭർത്താവ് ഗിതേഷ് റാവുത്ത്, അമ്മായിയച്ഛൻ വിനായക് റാവുത്ത്, ഫിറോസ് ബാബ, കാസി ബാബ എന്നീ രണ്ട് മന്ത്രവാദികൾ എന്നിവർക്കെതിരെയാണ് ഗിരിജ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. നിർബന്ധിച്ച് പശുവിൻ മൂത്രം കുടിപ്പിച്ചുവെന്നും മന്ത്രവാദ ചടങ്ങുകൾക്കായി തലമുടി പിഴുതെടുത്തുവെന്നും കപട സിദ്ധന്മാരുടെ അടുത്തേക്ക് ബലമായി കൊണ്ടുപോയിരുന്നുവെന്നുമാണ് പരാതിയിലെ പ്രധാന ആരോപണങ്ങൾ.
പരാതിയുടെ അടിസ്ഥാനത്തിൽ മഹാരാഷ്ട്രയിലെ 2013-ലെ നരബലി, അമാനുഷിക-അഘോരി ആചാരങ്ങൾ, മന്ത്രവാദം എന്നിവ തടയുന്നതിനുള്ള നിയമവും ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകളും പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരാതിയിൽ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം എല്ലാ ആരോപണങ്ങളും മുൻ എംപി വിനായക് റാവുത്ത് നിഷേധിച്ചു. മകനും മരുമകളും തമ്മിലുള്ള ജീവനാംശ തർക്കത്തിന്റെ ഭാഗമായുള്ള പ്രതികാര നടപടിയാണ് ഈ പരാതിയെന്നാണ് അദ്ദേഹത്തിന്റെ വാദം. 2018 മുതൽ 2022 വരെയുള്ള കാലയളവിൽ നടന്നുവെന്ന് പറയുന്ന സംഭവങ്ങളിൽ അന്ന് പരാതി നൽകാതിരിക്കുകയും പിന്നീട് ജീവനാംശവുമായി ബന്ധപ്പെട്ട നിയമനടപടികൾ ആരംഭിച്ച ശേഷമാണ് പൊലീസിനെ സമീപിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.






























