തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സുതാര്യമായ അന്വേഷണം വേണമെന്ന് മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ രാജീവ് ചന്ദ്രശേഖർ. സിനിമയിൽ ചില ആളുകൾക്ക് കൂടുതൽ അധികാരമുണ്ട്. അവരാണ് സ്ത്രീകളെ ചൂഷണം ചെയ്യുന്നത്. രാഷ്ട്രീയ സ്വാധീനത്തിൽ നടപടി മൂടി വെയ്ക്കാൻ പാടില്ലെന്നും സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ കൃത്യമായ അന്വേഷണം നടത്തി വേണ്ട നടപടികൾ സ്വീകരിക്കണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ഹേമ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോർട്ട് പുറത്തേക്ക് വന്നത്. നാലര വര്‍ഷം സര്‍ക്കാര്‍ പൂഴ്ത്തിവെച്ച റിപ്പോര്‍ട്ട് നിയമപോരാട്ടങ്ങൾക്കൊടുവിൽ പ്രസിദ്ധീകരിച്ചതോടെ ഞെട്ടിക്കുന്ന വിവരങ്ങൾ പൊതുജനമധ്യത്തിലേക്ക് വെളിപ്പെട്ടു. സിനിമാ മേഖലയിലെ സ്ത്രീകൾ നേരിട്ട പ്രശ്നങ്ങളെ കുറിച്ചും ലൈംഗികാതിക്രമങ്ങളെ കുറിച്ചും നടിമാര്‍ തുറന്നു പറഞ്ഞു.
പരിഹാര നിര്‍ദ്ദേശങ്ങളും ഉൾപ്പെടുത്തിയാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി സര്‍ക്കാരിന് റിപ്പോര്‍ട്ട് നൽകിയിട്ടുളളത്. ലൈംഗിതാതിക്രമങ്ങൾ റിപ്പോര്‍ട്ട് ചെയ്താൽ സ്വമേധയാ കേസെടുക്കാൻ വകുപ്പുണ്ടായിട്ടും പോലും റിപ്പോര്‍ട്ടിലെ ആരോപണങ്ങൾക്ക് മേൽ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. നിയമപരമായ തുടര്‍നടപടിയിൽ തടസമുണ്ടെന്നായിരുന്നു വാദം. പിന്നാലെ നടിമാര്‍ തങ്ങൾ നേരിട്ട അതിക്രമങ്ങൾ പൊതുജനമധ്യത്തിൽ തുറന്ന് പറയാൻ തയ്യാറായി. നടൻ സിദ്ധിക്ക്, ഇടവേള ബാബു, മുകേഷ്, ബാബുരാജ്, ജയസൂര്യ, മണിയൻ പിളള രാജു അടക്കം താരങ്ങൾക്കെതിരെ ആരോപണമുയര്‍ന്നു. നടൻ സിദ്ധിക്ക് അമ്മ നേതൃസ്ഥാനമൊഴിഞ്ഞു. പിന്നാലെ ആരോപണങ്ങൾ കടുത്തതോടെ അമ്മ ഭരണസമിതി പിരിച്ചുവിട്ടു. നിലവിൽ സിദ്ധിക്കിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്.