ആലപ്പുഴ : വേമ്പനാട്ടുകായലിൽ ചാരംപറമ്പ് ജെട്ടിക്കുസമീപം വിമുക്തഭടനെയും ബന്ധുവിന്‍റെ ഒന്നരവയസ്സുള്ള പെൺകുഞ്ഞിനെയും കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഞായാഴ്ച രാത്രി 10.45 ഓടെയാണ് സംഭവം. ആര്യാട് പഞ്ചായത് ഏഴാംവാര്‍ഡ് ശിവകൃപയില്‍ ഗോപന്‍ (51), ഇയാളുടെ ഭാര്യാസഹോദരന്‍ ആര്യാട് പോത്തശ്ശേരി അനില്‍കുമാറിന്‍റെയും അശ്വതിയുടെയും ഒന്നര വയസുള്ള മകള്‍ മഹാലക്ഷ്മി എന്നിവരാണ് മരിച്ചത്. ഗോപൻ വിമുക്തഭടനാണ്. എറണാകുളത്തെ സ്വകാര്യസ്ഥാപനത്തിലാണ് ജോലിചെയ്യുന്നത്. വൈകുന്നേരത്തോടെ അനില്‍കുമാറിന്‍റെ വീട്ടിലെത്തിയ ഗോപന്‍ മഹാലക്ഷ്മിയെയും എടുത്തുകൊണ്ട് പുറത്തേക്കു പോയതാണ്. കുറെനേരമായിട്ടും കാണാത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചിറങ്ങിയപ്പോഴാണ് മൃതദേഹങ്ങള്‍ ലഭിച്ചതെന്നും പ്രദേശവാസികള്‍ പറഞ്ഞു. രാത്രി 10.45 ഓടെ ചാരംപറമ്പ് ജെട്ടിക്കുസമീപം മഹാലക്ഷ്മിയുടെ മൃതദേഹമാണ് ആദ്യം കണ്ടത്.
പിന്നീടാണ് സമീപത്തുനിന്ന് ഗോപന്‍റെ മൃതദേഹം കണ്ടെത്തിയത്. കല്യാണം കഴിഞ്ഞ് ആറുവർഷങ്ങൾക്കുശേഷം അശ്വതിക്കും അനിൽകുമാറിനും കിട്ടിയ പൊന്നുമോളാണ് മഹാലക്ഷ്മി. വാവിട്ടു നിലവിളിക്കുന്ന അശ്വതിയെയും അനിൽകുമാറിനെയും ആശ്വസിപ്പിക്കാനാകാതെ പ്രദേശവാസികൾ വിറങ്ങലിച്ചു നിന്നുപോയി. ആലപ്പുഴ നോർത്ത് പോലീസ് അന്വേഷണം തുടങ്ങി. കാൽവഴുതി കായലിൽ വീണതാകാമെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. ഗോപന്‍റെ ഭാര്യ: ജ്യോതിലക്ഷ്മി. മകൾ: അഭിരാമി.