ജയ്പൂര് : രാജസ്ഥാനിലെ ഹനുമാൻഗഡിൽ പ്രണയബന്ധത്തിന്‍റെ പേരിൽ ദലിത് യുവാവിനെ തല്ലിക്കൊന്ന സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. പ്രായ പൂർത്തിയാകാത്ത ഒരാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. യുവാവിനെ ക്രൂരമായി മർദിക്കുന്നതിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. വടികൊണ്ട് ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ ശേഷം യുവാവിന്‍റെ മൃതദേഹം വീടിന് മുമ്പിൽ ഉപേക്ഷിക്കുകയായിരുന്നു. പ്രേംപുര സ്വദേശിയായ ജഗദീഷ് മേഗ്വാളാണ് മരിച്ചത്.
വിവാഹിതയുമായി പ്രണയബന്ധമുണ്ടെന്നാരോപിച്ച് ജഗദീഷിനെ ഭർത്താവും ബന്ധുക്കളും ക്രൂരമായി അടിച്ചുകൊല്ലുകയായിരുന്നു. പ്രതികൾ തന്നെയാണ് സംഭവത്തിന്‍റെ ദൃശ്യങ്ങൾ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതും. ആറോളം പേർ ചേർന്ന് ജഗദീഷിനെ വടി ഉപയോഗിച്ച് അടിക്കുകയും മർദിക്കുന്നതുമാണ് വിഡിയോ ദൃശ്യങ്ങൾ. അയൽവാസിയുടെ ഭാര്യയുമായി പ്രണയബന്ധമുണ്ടെന്ന് ആരോപിച്ചാണ് കൊലപാതകമെന്ന് എ.ഡി.ജി.പി രവി പ്രകാശ് പറഞ്ഞു. കുടുംബവഴക്കിനെ തുടർന്ന് ഭർത്താവുമായി വഴക്കിട്ട് വാടകവീട്ടിൽ താമസിക്കുകയായിരുന്നു യുവതി. ഒക്ടോബർ ഏഴിന് ജഗദീഷ് യുവതിയെ കാണാനായി സൂരത്ഗഡിലെ വാടക വീട്ടിലെത്തിയിരുന്നു. ഇതറിഞ്ഞ ഭർത്താവും സുഹൃത്തുക്കളും ജഗദീഷിനെ സൂരത്ഗഡിൽനിന്ന് തട്ടിക്കൊണ്ടുപോകുകയും ഫാം ഹൗസിലെത്തിച്ച് മർദിക്കുകയുമായിരുന്നു.
യുവാവിന്‍റെ കൊലപാതകത്തിൽ പ്രതിഷേധം ശക്തമായിരുന്നു. പ്രതികളെ പിടികൂടിയാൽ മാത്രമേ മൃതദേഹം സംസ്കരിക്കൂവെന്ന് ചൂണ്ടിക്കാട്ടി ഗ്രാമീണർ പോലീസ് സ്റ്റേഷന് മുമ്പിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. സംഭവത്തിന് മൂന്നുദിവസത്തിന് ശേഷം ജില്ല കലക്ടർ യുവാവിന്‍റെ കുടുംബത്തെ സന്ദർശിക്കുകയും 4,12,000 രൂപ ധനസഹായം നൽകുകയും ചെയ്തു. ദലിത് യുവാവിന്‍റെ കൊലപാതകത്തിൽ രാജസ്ഥാനിലെ കോൺഗ്രസ് സർക്കാറിനെതിരെ ബി.ജെ.പിയും ബി.എസ്.പിയും രംഗത്തെത്തിയിരുന്നു. രാജസ്ഥാനിൽ ക്രമസമാധാന നില പരാജയപ്പെട്ടുവെന്നാണ് ഇരുപാർട്ടികളുടെയും ആരോപണം.





























