ദില്ലി : ഉത്തർപ്രദേശിൽ ബിഎസ്പി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാർട്ടി അധ്യക്ഷ മായാവതിയുടെ പ്രഖ്യാപനം. ലോക്സഭ തെരഞ്ഞെടുപ്പിൽ സമാജ് വാദി പാർട്ടിയിൽ നിന്ന് കയ്പേറിയ അനുഭവമുണ്ടായെന്നും ബിഎസ്പി കുറ്റപ്പെടുത്തി. ഉത്തർപ്രദേശിൽ ചതുഷ്‌ക്കോണ മത്സരത്തിനാണ് ഇതോടെ കളമൊരുങ്ങുന്നത്. ഉത്തർപ്രദേശിൽ 2017 ൽ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും ഒന്നിച്ചുള്ള ദ്യശ്യങ്ങളാണ് തലക്കെട്ടുകളിൽ നിറഞ്ഞു നിന്നത്.
അതിന് ശേഷം 2019 ൽ മായാവതിയും അഖിലേഷും കൈകോർത്തു. എന്നാൽ ആ സഖ്യം ഇനിയില്ലെന്നാണ് ബിഎസ്പിയുടെ പ്രഖ്യാപനം. അഖിലേഷ് യാദവ് പാർട്ടിയോട് നീതി കാട്ടിയില്ലെന്നാണ് ബിഎസ്പി ജനറൽ സെക്രട്ടറി സതീഷ് ചന്ദ്ര മിശ്രയുടെ പ്രതികരണം. അഖിലേഷ് യാദവിൽ നിന്നുണ്ടായത് നല്ല അനുഭവമല്ലെന്നും ഈ സാഹചര്യത്തിലാണ് ഒറ്റയ്ക്ക് മത്സരിക്കാനുള്ള നീക്കമെന്നുമാണ് ബിഎസ്പി പ്രഖ്യാപനം.
ബിഎസ്പിയുടെ ഈ പ്രഖ്യാപനം ബിജെപിക്ക് ആശ്വാസമാകും. ബിജെപിയും ബിഎസ്പിയും സമാജ്വാദി പാർട്ടിയും ഉൾപ്പെട്ടെ ത്രികോണ മത്സരമാകും കൂടുതൽ മണ്ഡലങ്ങളിലും. കോൺഗ്രസ് ശക്തി കേന്ദ്രങ്ങളിൽ ചതുഷ്‌ക്കോണ മത്സരവും നടക്കും. പശ്ചിമബംഗാളിൽ ത്രികോണമത്സരം നടന്നിട്ടും തൃണമൂൽ വിജയിച്ചെങ്കിലും ബംഗാൾ പോലെയല്ല യുപിയെന്ന് വാദിച്ചാണ് ബിജെപി നേതാക്കൾ വോട്ടു വിഘടിക്കുന്നതിൽ പ്രതീക്ഷ വയ്ക്കുന്നത്.