വർക്കല: വെട്ടൂരിൽ ഗൃഹനാഥനെ കൊലപ്പെടുത്തിയ അഞ്ചംഗ സംഘത്തിലെ നാലു പേർ കൂടി പിടിയിലായി. ഒന്നാം പ്രതി മേൽവെട്ടൂർ ആശാൻമുക്ക് നൂറാ മൻസിലിൽ ജാസ്സിം (24), രണ്ടാം പ്രതിയായ താഴെവെട്ടൂർ ചിലക്കൂർ പള്ളിക്ക് സമീപം പുതിയവിള വീട്ടിൽ ഹായിസ് (25), മൂന്നാം പ്രതിയായ മേൽവെട്ടൂർ ആശാൻമുക്കിന് സമീപം ജെസീറ മൻസിലിൽ നൂഹ് (23),താഴെ വെട്ടൂർ കനാൽ പുറമ്പോക്ക് കാട്ടുവിള വീട്ടിൽ സെയ്ദലി (30) എന്നിവരെയാണ് ശനിയാഴ്ച തമ്പാനൂരിൽ നിന്നും പിടികൂടിയത്. ഒളിവിൽ പോയ പ്രതികൾക്കായി പോലീസ് വലവിരിച്ചിരുന്നു. ബസ്സിലും ബൈക്കിലും വാടകയ്ക്കെടുത്ത കാറിലുമായി പ്രതികൾ നാലുപേരും പലയിടങ്ങളിലായി കറങ്ങി വരവെയാണ് പിടിയിലായത്.
പരസ്യ മദ്യപാനവും ലഹരി ഉപയോഗവും പോലീസിൽ അറിയിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. യുവാക്കൾ സംഘം ചേർന്ന് ഇക്കഴിഞ്ഞ 25 ന് രാത്രി എട്ടരയോടെയാണ് വെട്ടൂർ കേന്ദ്ര ജമാഅത്ത് പള്ളിക്ക് സമീപം വെട്ടൂർ ചരുവിള വീട്ടിൽ ഷാജഹാനെ (65) വെട്ടി കൊലപ്പെടുത്തിയത്. കേസിലെ അഞ്ചാം പ്രതിയായ ഹാഷിറിനെ സംഭവസമയംതന്നെ പോലീസ് കസ്റ്റഡിയിലെടുക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. ശനിയാഴ്ച പിടികൂടിയ നാല് പ്രതികളെയും വൈദ്യ പരിശോധന ഉൾപ്പെടെയുള്ള നടപടികൾക്ക് ശേഷം കോടതി റിമാൻഡ് ചെയ്തു. ഇവരെ പിന്നീട് കസ്റ്റഡിയിൽ വാങ്ങി വിശദമായ തെളിവെടുപ്പ് നടത്തും.