കോന്നി : കോന്നി ആനക്കൂട്ടിലെ കോൺക്രീറ്റ് തൂൺ ഇളകി വീണ് നാലു വയസ്സുകാരൻ മരിച്ച സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് സുരക്ഷാ വീഴ്ച ഉണ്ടായെന്ന് കെ യു ജനീഷ് കുമാർ എം എല്‍ എ. ഉണ്ടായത് ദാരുണമായ സംഭവം. ഒരുതരത്തിലും ന്യായീകരിക്കാൻ കഴിയില്ല. കാല പഴക്കം ചെന്ന തൂണുകളാണ് ഉള്ളത്. ഓരോ ദിവസവും ആനക്കൂട്ടിൽ എത്തുന്നത് ധാരാളം കുട്ടികളാണ്. അവിടെ ഇത്തരത്തിലൊരു അപകടസാധ്യത ഉദ്യോഗസ്ഥർക്ക് മുൻകൂട്ടി കാണാൻ കഴിയണമായിരുന്നു. 5 സുരക്ഷാ ഉദ്യോഗസ്ഥർക്കായിരുന്നു ആ സമയത്ത് ചുമതലയുണ്ടായിരുന്നത്. അപകടത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായാണ് വിലയിരുത്തൽ.
അതിൽ ഒരാൾ ഡ്യൂട്ടിയിൽ ഇല്ലായിരുന്നുവെന്നും കെ യു ജനീഷ് കുമാർ പറഞ്ഞു. വനംമന്ത്രി എ കെ ശശീന്ദ്രൻ സംഭവത്തിൽ റിപ്പോർട്ട് ചോദിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ കർശനമായ പരിശോധനകൾ ഉണ്ടാകേണ്ടതുണ്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള കോന്നി ആനക്കൂട്ടിൽ ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള ഒരു സംഭവം ഉണ്ടാകുന്നത്. നടത്തിപ്പുകാരുടെ വീഴ്ച മൂലം അപകടങ്ങൾ ഇനി ഉണ്ടാകരുത്. വീഴ്ച ഉണ്ടായ ഉദ്യോഗസ്ഥർക്ക് നേരെ കർശനമായ നടപടി ഉണ്ടാകണം. താൽകാലികമായി ആനക്കൂട് അടയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇനി എല്ലാവിധ സുരക്ഷാ പരിശോധനകളും പൂർത്തിയാക്കിയ ശേഷം മാത്രമേ സന്ദർശകർക്കായി തുറന്നുകൊടുക്കുകയുളൂ എം എൽ എ പറഞ്ഞു.