പത്തനംതിട്ട : പതിനാലുകാരിയും പട്ടികജാതി വിഭാഗത്തിൽ പെട്ടതുമായ പെൺകുട്ടിയെ പ്രലോഭിപ്പിച്ചും വിവാഹ വാഗ്ദാനം നൽകിയും പല തവണ ലൈംഗിക പീഢനത്തിനിരയാക്കിയ കേസിൽ തൃക്കൊടിത്താനം അമര, കിഴക്കേ കുന്നിൽ വീട്ടിൽ നിന്നും പുറമറ്റം കരിങ്കുറ്റി മലയിൽ, കള്ളാട്ടിൽ സനീഷ് എന്നു വിളിപ്പേരുള്ള റിജോമോൻ ജോണിനെ (31) പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതി ജഡ്ജി ജയകുമാർ ജോൺ 48 വർഷം കഠിന തടവിനും ഒരു ലക്ഷത്തി എൺപതിനായിരം രുപ പിഴ ഒടുക്കുന്നതിനും പിഴ ഒടുക്കാതിരുന്നാൽ 30 മാസം അധിക കഠിന തടവിനും ശിക്ഷവിധിച്ചു.
ഇന്ത്യൻ പീനൽ കോഡ് 366 എന്ന വകുപ്പു പ്രകാരവും പോക്സോ ആക്ട് 5, 6 എന്നീ വകുപ്പുകൾ പ്രകാരവുമാണ് ശിക്ഷ വിധിച്ചത്. 2020 മുതലാണ് കേസിനാസ്പദമായ സംഭവം ആരംഭിച്ചത്. വിവാഹിതനും 2 കുട്ടികളുടെ പിതാവുമായിരുന്ന പ്രതി ഭാര്യയേയും കുട്ടികളേയും ഉപേക്ഷിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭനത്തിൽ വീഴ്ത്തുകയായിരുന്നു. തുടർന്ന് വിവാഹ വാഗ്ദാനങ്ങൾ നൽകി വിവിധ സ്ഥലത്തു കൊണ്ടുപോയി ലൈംഗിക പീഢനത്തിനിരയാക്കിയി. ഇതിനിടയിൽ പെൺകുട്ടിയുടെ അയൽവാസിയും വിവാഹിതയുമായ ഒരു സ്ത്രീയുടെ ഫോണിൽ നിന്നും പെൺകുട്ടി ഇടയ്ക്കിടക്ക് പ്രതിയെ വിളിച്ചിരുന്നതു മുതലാക്കി അവരുമായി ചങ്ങാത്തം സ്ഥാപിക്കുകയും ഒടുവിൽ ആ സ്ത്രീയുമായി ഒളിച്ചോടുകയും ചെയ്തു.
ഈ സംഭവത്തോടെ ചതിക്കപ്പെട്ടുവെന്ന് മനസിലാക്കിയ പെൺകുട്ടി വിവരം ബന്ധുക്കൾ വഴി പോലീസിൽ അറിയിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പ്രിൻസിപ്പൽ പ്രോസിക്യൂട്ടർ അഡ്വ. ജയ്സൺ മാത്യൂസ് ഹാജരായ കേസിൽ അന്തിമവാദം പൂർത്തിയായ ശേഷം പ്രതി ഒളിവിൽ പോകുകയുണ്ടായി. തുടർന്ന് വിവിധ സ്ഥലങ്ങളിൽ രണ്ടാം ഭാര്യയോടും കുട്ടിയോടും ഒപ്പം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ഷാഡോ പോലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. തിരുവല്ല പോലീസ് രജിസ്റ്റർ ചെയ്ത് പോലിസ് ഇൻസ്പെക്ടർ ആയിരുന്ന പി.എസ്. വിനോദ് അന്വേഷണം നടത്തിയ കേസിന്റെ അന്തിമ ചാർജ് കോടതിയിൽ സമർപ്പിച്ചത് ഡി.വൈ.എസ് പി രാജപ്പൻ റാവുത്തറാണ്.





























