ഒക്‌സിറ്റാനിയ: തെക്കൻ ഫ്രാൻസിലെ പോമാസ് ഗ്രാമത്തിൽ ശക്തമായ ചുഴലിക്കാറ്റ് വീശിയടിച്ചു. 41 പേർക്ക് പരിക്കേൽക്കുകയും മുന്നൂറോളം വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. കാറ്റിൽ വീടുകളുടെ മേൽക്കൂരകൾ പൂർണ്ണമായും പറന്നുപോവുകയും മരങ്ങൾ കടപുഴകി വീഴുകയും ചെയ്തു. മണിക്കൂറിൽ 117 കിലോമീറ്റർ വേഗതയിലാണ് കൊടുങ്കാറ്റ് വീശിയത്. ചുഴലിക്കാറ്റിൽ വീട് തകർന്നുവീണ് പരിക്കേറ്റ ഗർഭിണി ഉൾപ്പെടെ 15 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടസ്ഥലത്ത് 120-ലധികം അടിയന്തര രക്ഷാപ്രവർത്തകരെ വിന്യസിച്ചതായി അധികൃതർ അറിയിച്ചു. ചുഴലിക്കാറ്റിൽ വൻമരങ്ങൾ കടപുഴകുകയും വാഹനങ്ങൾ തകരുകയും കെട്ടിടങ്ങൾ നിലംപൊത്തുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ.
മോശം കാലാവസ്ഥ കാരണം ബോർഡോ, മാർസെയിൽ, നീസ്, ടൂളൂസ്, പാരീസ് തുടങ്ങിയ പ്രധാന വിമാനത്താവളങ്ങളിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ വൈകിയതായും കുറച്ച്താ സർവീസുകൾ റദ്ദാക്കിയതായും ഗതാഗത മന്ത്രി ഫിലിപ്പ് തബാരോട്ട് അറിയിച്ചു. ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്നും അതിനാൽ പ്രദേശങ്ങളിൽ അധികൃതർ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.





























