ഡൽഹി: പച്ചക്കറി വിലവർധന ജനങ്ങളുടെ ജീവിതം ദുസഹമാക്കുന്നു. തക്കാളി വിലവർധന മുകളിലേക്ക് തന്നെ പോകുമ്പോൾ തക്കാളി വാങ്ങിയാൽ മൊബൈൽ ഫോൺ ഫ്രീ എന്നാണ് ഓഫർ. മധ്യപ്രദേശിലാണ് സംഭവം. രണ്ട് കിലോ തക്കാളി വാങ്ങിയാൽ മൊബൈൽ ഫോൺ ഫ്രീ എന്നാണ് മധ്യപ്രദേശിലെ അശോക് നഗറിലെ ഒരു കച്ചവടക്കാരൻ ഓഫർ വെച്ചിരിക്കുന്നത്. തക്കാളി വില ഉയർന്നതോടെ കച്ചവടം മോശമായി. ഇതോടെയാണ് അഭിഷേക് അഗർവാൾ എന്ന കച്ചവടക്കാരൻ തക്കാളി വാങ്ങുന്നവർക്ക് മൊബൈൽ ഫോൺ സൗജന്യം എന്ന ഓഫർ കൊണ്ടുവന്നത്. തക്കാളി വാങ്ങുന്നവർക്ക് സ്മാർട്ട് ഫോൺ എന്ന ഓഫർ വെച്ചതോടെ തന്റെ കടയിലെ കച്ചവടം കൂടിയതായാണ് അഭിഷേക് അഗർവാൾ പറയുന്നത്.
പച്ചക്കറിക്ക് കിലോ 100 രൂപയാണ് രാജ്യത്തെ ശരാശരി വില. ഡൽഹിയിൽ കിലോയ്ക്ക് 127രൂപയും ലഖ്നൗവിൽ 147 രൂപയും ചെന്നൈയിൽ 105 രൂപയുമാണ് വില. വില ഉയർന്നതോടെ ഉത്തർപ്രദേശിലെ ഒരു കടയുടമ ബൗൺസറുകളെ തക്കാളിയുടെ സുരക്ഷക്കായി നിർത്തി എന്ന വാർത്തയും ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വാരണാസിയിലെ അജയ് ഫൗജി എന്ന കച്ചവടക്കാരനാണ് മോഷണം തടയാനായി ബൗൺസറുകളെ കൊണ്ടുവന്നത്. വിലവർധനയെ തുടർന്ന് പലരും ബഹളമുണ്ടാക്കുന്നതും മോഷണവും പതിവായതോടെയാണ് ബൗൺസറുകളെ സുരക്ഷയ്ക്ക് നിർത്തിയത്.