തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കേരളത്തിലെ മുഴുവന്‍ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ റേഷന്‍ നല്‍കാന്‍ തീരുമാനം. സംസ്ഥാന മന്ത്രിസഭായോഗത്തിലാണ് തീരുമാനമായത്. ഒരു മാസത്തെ സൗജന്യ റേഷന്‍ നല്‍കാനാണ് തീരുമാനം. ബിപിഎല്‍ പട്ടികയില്‍ ഉള്ളവര്‍ക്ക് 15 കിലോഗ്രാം അവശ്യ സാധന കിറ്റുകള്‍ വീടുകളില്‍ എത്തിച്ചു നല്‍കാനാണ് തീരുമാനം. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 35 കിലോ അരി സൗജന്യമായി നല്‍കുന്നത് തുടരും. ലോക്ക് ഡൌൺ മൂലം ജോലി നഷ്ടമായ ദിവസവരുമാനക്കാർക്ക് ഭക്ഷണത്തിന് മുട്ടുണ്ടാകാതിരിക്കാനാണ് നടപടി.
നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്ക് പുതുതായി 15 കിലോ അരി നല്‍കും. പല വ്യജ്ഞന സാധനങ്ങള്‍ നല്‍കുന്നതും പരിഗണനയിലാണ്. നീരിക്ഷണത്തിലുള്ളവര്‍ക്കും കിറ്റ് വീട്ടില്‍ എത്തിക്കും. അതേസമയം, സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തിയതായി സംസ്ഥാന സർക്കാർ അറിയിച്ചു. രാവിലെ ഒമ്പത് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് റേഷൻ കടകൾ പ്രവർത്തിക്കുക. ഒരു മണിക്കൂർ ഉച്ചയ്ക്ക് അടച്ചിടും. പിന്നീട് ഉച്ച തിരിഞ്ഞ് രണ്ട് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയും റേഷൻ കടകൾ തുറക്കുമെന്നും സംസ്ഥാനസർക്കാർ അറിയിച്ചു.