മുത്തങ്ങ : അതിർത്തി ചെക്ക്പോസ്റ്റുകളിലെ കോവിഡ് മുൻകരുതലിന്‍റെ ഭാഗമായുള്ള വാഹന പരിശോധനയിൽ വൻ വീഴ്ച. മുത്തങ്ങ മൂലഹള്ള ചെക്ക്പോസ്റ്റ് വഴി പാസില്ലാതെ ഇതര സംസ്ഥാന തൊഴിലാളികളടക്കം നിരവധി പേർ കേരളത്തിലേക്ക് കടക്കുന്നു. ചരക്ക് ലോറികളിലൂടെയാണ് ആളുകൾ എത്തുന്നത്.
സംസ്ഥാന സർക്കാരിന്‍റെ ജാഗ്രതാ പോർട്ടലിൽ രജിസ്ട്രർ ചെയ്ത് പാസ് ലഭിച്ചവർക്ക് മാത്രമേ അതിർത്തി കടന്ന് കേരളത്തിലേക്ക് വരാൻ അനുമതിയുള്ളൂ. ഇക്കാര്യം പരിശോധിക്കാൻ റവന്യൂ, പോലീസ് സംഘം അതിർത്തി ചെക്ക്പോസ്റ്റിലുണ്ട്. എന്നാൽ കാര്യങ്ങള്‍ കൃത്യമായി നടക്കുന്നില്ല എന്നതാണ് വാസ്തവം.
കൊൽക്കത്തയിൽ നിന്നെത്തിയ മൂന്നംഗ സംഘം പാസ്സോ മറ്റ് രേഖകളോ ഒന്നുമില്ലാതെ ട്രെയിൻ മാർഗ്ഗം ബംഗലൂരുവും തുടർന്ന് ബസ്സിൽ മൈസൂരിലും എത്തി. അവിടെ നിന്ന് ലോറിയിൽ പണം നൽകി കേരളത്തിലേക്ക് വന്നു. പ്രധാന പരിശോധനാ കേന്ദ്രവും കടന്ന് എത്തിയ ഇവർ പിടിയിലായത് എക്സൈസിന്‍റെ വാഹന പരിശോധനയിൽ.
കഴിഞ്ഞ ദിവസം മാത്രം അഞ്ച് പേർ ഇങ്ങനെയെത്തി. രണ്ട് പേർക്ക് തിരിച്ചറിയൽ രേഖകൾ പോലുമുണ്ടായിരുന്നില്ല. പിടിയിലായവരെ എക്സൈസ് പോലീസിന് കൈമാറി. ചരക്ക് വാഹനങ്ങളിൽ പോലീസ് പരിശോധന കുറവാണെന്നത് മുതലെടുത്താണ് കൂടുതൽ പേരുമെത്തുന്നത്. വയനാട്ടിൽ നേരത്തെ കോവിഡ് പോസിറ്റീവ് ആയ ഒരു വ്യക്തി ലോറിയിലെ സഹായി എന്ന രീതിയിലായിരുന്നു ജില്ലയിലെത്തിയത്. അതുകൊണ്ടുതന്നെ പരിശോധനയിലെ വീഴ്ച ഗുരുതര പ്രശ്നങ്ങളുണ്ടാക്കുമെന്ന് തീർച്ച.