ഡല്‍ഹി : ഇനി മുതല്‍ രാജ്യത്ത് നിര്‍മ്മിച്ച വസ്തുക്കള്‍ മാത്രം വില്‍ക്കാന്‍ തീരുമാനിച്ച് അര്‍ധസൈനിക ക്യാന്‍റീനുകള്‍. പ്രധാനമന്ത്രി ഇന്നലെ പ്രഖ്യാപിച്ച ‘ആത്മനിര്‍ഭര ഭാരത് അഭിയാന്‍’ പ്രകാരമാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയത്. കൊവിഡ് രോഗ വ്യാപനത്തെ തുടര്‍ന്ന് തകര്‍ച്ചയിലായ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ കരകയറ്റാനാണ് ഈ തീരുമാനം നടപ്പിലാക്കുന്നതിലൂടെ സര്‍ക്കാർ ശ്രമിക്കുന്നത്.
സ്വയം പര്യാപ്തരാകാനും രാജ്യത്ത് തന്നെ നിര്‍മ്മിച്ച വസ്തുക്കള്‍ കൂടുതല്‍ ഉപയോഗിക്കാനും നമ്മോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇത് തീര്‍ച്ചയായും ഇന്ത്യയെ ആഗോള നേതൃപദവിയിലേക്ക് നയിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത്ഷാ പറഞ്ഞു. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം അനുസരിച്ച് രാജ്യത്തെ കേന്ദ്ര സായുധ പോലീസ് സേനകളുടെ ക്യാന്‍റീനില്‍ ഇനി മുതല്‍ സ്വദേശി ഉല്‍പന്നങ്ങള്‍ മാത്രമേ വില്‍ക്കുകയുള്ളൂ. പത്ത് ലക്ഷം സൈനികരും അവരുടെ 50 ലക്ഷം കുടുംബാംഗങ്ങളും ഇനി മുതല്‍ സ്വദേശി ഉല്‍പന്നങ്ങള്‍ തന്നെ ഉപയോഗിക്കുമെന്നും അമിത് ഷാ അറിയിച്ചു.
അസ്സാം റൈഫിള്‍സ്, അതിര്‍ത്തി രക്ഷാ സേന (ബിഎസ്‌എഫ്), കേന്ദ്ര വ്യവസായ സുരക്ഷാ സേന ( സിഐഎസ്‌എഫ്), കേന്ദ്ര റിസര്‍വ്വ് പോലീസ് (സിആര്‍പിഎഫ്), ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ്( ഐടിബിപി), സശസ്ത്ര സീമാബല്‍(എസ്‌എസ്ബി) എന്നിവയടങ്ങിയ കേന്ദ്ര സായുധ പോലീസ് സേനകളുടെ ക്യാന്‍റീനിലൂടെ വര്‍ഷം 2800 കോടി രൂപയുടെ വില്‍പനയാണ് നടക്കുക. എല്ലാവരും പിന്നില്‍ നില്‍ക്കാതെ മുന്നിട്ടിറങ്ങി സ്വദേശി ഉല്‍പന്നങ്ങള്‍ വാങ്ങണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 10% വരുന്ന 20 ലക്ഷം കോടിയുടെ സാമ്പത്തിക രക്ഷാപാക്കേജ് ഉണ്ടാകുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത് ഇന്നലെയാണ്.